വിയന്ന: ആസ്ട്രിയയിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരിൽ ഹവാന സിൻഡ്രത്തിന്റെ രോഗലക്ഷണങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളിൽ ആസ്ട്രിയ അന്വേഷണം നടത്തും. വിഷയം ഗൗരവമുള്ളതാണെന്നും പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ആസ്ട്രിയയിലേക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടേയും കുടുംബങ്ങളുടേയും സുരക്ഷയാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെന്നും ഫെഡറൽ മിനിസ്ട്രി ഒഫ് യൂറോപ്യൻ ആൻഡ് ഇന്റർനാഷണൽ അഫയേഴ്‌സ് വ്യക്തമാക്കി. കാര്യക്ഷമമായ അന്വേഷണം ഉറപ്പാക്കുമെന്ന് അമേരിക്കൻ വക്താവും വ്യക്തമാക്കി.
വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ച് ക്യൂബ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരിൽ ഹവാന സിന്‍ഡ്രം ബാധിക്കുന്നതായി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. 2016ൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരിൽ ആദ്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അജ്ഞാതരോഗത്തിന് ഹവാന സിൻഡ്രം എന്ന പേര് നൽകിയത്.
@ഹവാന സിൻഡ്രം
ലക്ഷണങ്ങൾ - തലചുറ്റൽ, തലവേദന, കേൾവിക്കുറവ്, ഓർമക്കുറവ്
ലക്ഷണങ്ങൾ തീവ്രമായതോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ പല ഉദ്യോഗസ്ഥരും ജോലിയിൽ നിന്ന് സ്വമേധയാ വിരമിച്ചു. അമേരിക്കൻ നയതന്ത്രഉദ്യോഗസ്ഥർ, ചാരൻമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരിലാണ് രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. റഷ്യയിലെ യു.എസ് ഉദ്യോഗസ്ഥർക്കും വൈറ്റ്ഹൗസിലെ ചില ഉദ്യോഗസ്ഥർക്കും ഹവാന സിൻഡ്രം പിടിപെട്ടതായി റിപ്പോർട്ടുകളുണ്ട്.
@റഷ്യൻ ഗൂഢാലോചനയോ?
റഷ്യക്കെതിരെയുള്ള നീക്കങ്ങളിൽ പങ്കാളികളാവുന്ന ഉദ്യോഗസ്ഥരിലാണ് രോഗലക്ഷണങ്ങൾ കണ്ടു വരുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ റഷ്യൻ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന സംശയം ബലപ്പെട്ടു. ഹവാന സിൻഡ്രോമിന് പിന്നിൽ കൃത്യമായ ആവൃത്തിയിൽ പുറപ്പെടുവിക്കുന്ന വൈദ്യുത കാന്ത തരംഗങ്ങളാണെന്ന് നാഷണൽ അക്കാഡമിക്‌സ് ഒഫ് സയൻസസ്, എൻജിനിയറിംഗ് ആൻഡ് മെഡിസിൻ പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പഠനറിപ്പോർട്ടിൽ സൂക്ഷ്മതരംഗങ്ങൾ പ്രയോഗിച്ചാണ് ഉദ്യോഗസ്ഥരിൽ ശാരീരികാസ്ഥ്യങ്ങൾ സൃഷ്ടിക്കുന്നതെന്ന് വിശദീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |