ബാഗ്ദാദ് : ബലി പെരുന്നാൾ ആഘോഷങ്ങൾക്കിടെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കേറിയ മാർക്കറ്റിൽ തിങ്കളാഴ്ചയുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൂചനയുണ്ട്. സദർ നഗരത്തിലെ വഹൈലാത്ത് മാർക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ നിരവധി കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. പ്രാദേശികമായി നിർമ്മിച്ച സ്ഫോടക വസ്തുക്കളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് ഇറാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു.
അബു ഹംസ അൽ ഇറാഖി എന്ന തങ്ങളുടെ ചാവേറാണ് ആക്രമണം നടത്തിയതെന്ന് ടെലഗ്രാം സന്ദേശത്തിൽ അവർ വ്യക്തമാക്കി.
ബലി പെരുന്നാൾ ദിനത്തിൽ നടന്ന അക്രമം വളരെ ഹീനമായ പ്രവർത്തിയാണെന്നും സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബ
ങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നതായും ഇറാക്ക് പ്രസിഡന്റ് ബർഹം സാലിഹ് പറഞ്ഞു. ഇറാഖ് ജനത സന്തോഷത്തോടെയും സമാധാനത്തോടെയും ഒരു നിമിഷം പോലും ജീവിക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേത്തു. സംഭവത്തിൽ റെഡ് ക്രോസും അതീവ ദുഖം രേഖപ്പെടുത്തി. ഈ വർഷം മൂന്നാം തവണയാണ് ബാഗ്ദാദ് മാർക്കറ്റിൽ സ്‌ഫോടനമുണ്ടാകുന്നത്. സംഭവത്തിൽ ഇറാഖ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രദേശത്ത് സുരക്ഷാ വീഴ്ചയയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ വിധേയമായി സ്ഥലത്തെ ഫെഡറൽ പോലീസ് കമാന്ററെ പിരിച്ചുവിട്ടു കൊണ്ട് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കദീമി ഉത്തരവിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |