വൈകിട്ട് 4.30 മുതൽ സോണി ടെൻ ചാനലിൽ ലൈവ്
ടോക്യോ : കൊവിഡിന്റെ കരിമുകിലുകളെ വകഞ്ഞുമാറ്റി പ്രത്യാശയുടെ പൊൻകതിർ ചൊരിഞ്ഞ് ഉദയസൂര്യന്റെ നാട്ടിൽ ഇന്ന് ഒളിമ്പിക് സൂര്യനുദിക്കും. ഒരുമയുടെ കരുത്തോടെ മഹാമാരിക്കാലത്തെ പൊരുതിക്കീഴടക്കുക എന്ന സന്ദേശം പകരുന്ന ടോക്യോ ഒളിമ്പിക്സിന് ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 4.30നാണ് ഔദ്യോഗിക തുടക്കമാവുക. മുമ്പ് ലോക മഹായുദ്ധങ്ങൾ കാരണം പല ഒളിമ്പിക്സുകളും റദ്ദാക്കിയിട്ടുണ്ടെങ്കിലും ഒരുവർഷത്തേക്ക് മാറ്റിവച്ച ശേഷം നടക്കുന്ന ആദ്യ ഒളിമ്പിക്സാണിത്.
ചരിത്രത്തിലാദ്യമായി രണ്ട് ഒളിമ്പിക്സുകൾക്ക് വേദിയാകുന്ന ആദ്യ ഏഷ്യൻ നഗരമെന്ന ഖ്യാതി നേടിയെടുത്താണ് ടോക്യോ വിശ്വ കായിക മഹാമഹത്തിന് അരങ്ങൊരുക്കിയിരിക്കുന്നത്. 1964ലെ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് വേദിയായ നാഷണൽ സ്റ്റേഡിയത്തിലാണ് ഇത്തവണയും മാർച്ച് പാസ്റ്റ് ഉൾപ്പടെ നടക്കുന്നത്. സംഗീതവും നൃത്തവുമെല്ലാം ഉദ്ഘാടന വേദിയിൽ നിറയുമെങ്കിലും കാണാൻ ഗാലറിയിൽ ആരുമുണ്ടാകില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാണികളില്ലാതെയാണ് ഇത്തവണ മത്സരങ്ങളും നടത്തുന്നത്.
127 അത്‌ലറ്റുകളടങ്ങുന്ന ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ ടോക്യോയിലേക്ക് നിയോഗിച്ചിരിക്കുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ വനിതാ ബോക്സിംഗ് ഇതിഹാസം എം.സി മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്ടൻ മൻപ്രീത് സിംഗുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തുന്നത്.22 ഇന്ത്യൻ താരങ്ങളും ആറ് ഒഫിഷ്യൽസുമാണ് മാർച്ച് മാസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണടക്കം പതിനഞ്ച് ലോക നേതാക്കളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് എട്ടിനാണ് ഗെയിംസ് സമാപിക്കുന്നത്.
മിറാടോയ്‌വ
ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹന്മാണ് മിറാടോയ്‌വ.അതീന്ദ്രിയ ശക്തികളെയാണ് ഇത് സൂചിപ്പിക്കുന്നത്.അനന്തമായ ഭാവി എന്നാണ് മിറാടോയ്‌വ എന്ന വാക്കിന്റെ അർത്ഥം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |