അലാസ്ക: അഫ്ഗാനിൽ യു.എസ് സേനാപിന്മാറ്റത്തിന് പിന്നാലെ താലിബാനും സർക്കാരും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിൻ. താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചു പിടിക്കുക എന്നതിനേക്കാൾ തലിബാൻ മുന്നേറ്റത്തിന് തടയുന്നതിൽ അഫ്ഗാൻ സൈന്യം ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ മേഖലകൾ നിയന്ത്രണത്തിലാക്കുന്നതിന് മുമ്പ് താലിബാനെ തടയണം. രാജ്യത്തെ തന്ത്രപ്രധാനമായ മേഖലകളിൽ അഫ്ഗാൻ സേനാ വിന്യാസത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് ആസ്റ്റിന്റെ പ്രതികരണം. അഫ്ഗാൻ സേന പ്രധാന ജനവാസ മേഖലകളായ കാബൂൾ പോലെയുള്ള പ്രമുഖ നഗരങ്ങളിലും പ്രധാന അതിർത്തി പ്രദേശങ്ങളിലും സൈന്യത്തെ കേന്ദ്രീകരിക്കുകയാണ്. ഇവിടങ്ങളിൽ താലിബാൻ മുന്നേറ്റം ഒഴിവാക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. താലിബാനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം ആദ്യം ചെയ്യേണ്ടത് താലിബാന്റെ മുന്നേറ്റം കുറയ്ക്കുക എന്നതാണ്. അഫ്ഗാൻ സൈന്യത്തിന് അതിനുള്ള കഴിവും ശേഷിയും ഉണ്ടെന്നും ആസ്റ്റിൻ പറഞ്ഞു.
2012 ൽ ഒബാമയുടെ കാലത്താണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേനാപിന്മാറ്റം അമേരിക്ക ആരംഭിച്ചത്. സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ആഗസ്റ്റ് 31 ന് അവസാന സൈനികനും അഫ്ഗാൻ വിടുമെന്ന് പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭരണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
അഫ്ഗാനിൽ സമാധാനം വേണമെങ്കിൽ ഘാനി സർക്കാരിനെ പുറത്താക്കണം : താലിബാൻ
അഫ്ഗാനിസ്ഥാനിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കി മുന്നേറുന്നതിനിടെ പുതിയ നിർദ്ദേശങ്ങളുമായി താലിബാൻ രംഗത്ത്. ഏകാതിപത്യത്തിൽ താലിബാൻ വിശ്വസിക്കുന്നില്ലെന്നും എന്നാൽ താലിബാൻ ആയുധം താഴെ വെയ്ക്കണമെങ്കിൽ നിലവിലെ ഘാനി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കി എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ പുതിയ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. പുതിയ സർക്കാരിന്റെ കീഴിൽ സ്ത്രീകൾക്ക് പഠിക്കാനും ജോലിക്ക് പോകാനുമുള്ള പൂർണ സ്വാതന്ത്യമുണ്ടായിരിക്കുമെന്നും ഹിജാബ് ധരിക്കണമെന്ന നിബന്ധന മാത്രമേ ഉണ്ടാവൂയെന്നും താലിബാൻ വകാതാവ് കൂട്ടിച്ചേർത്തു. ഈദ് ദിനത്തിൽ താലിബാനെതിരെയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച ഘാനിയെ യുദ്ധക്കൊതിയൻ എന്നാണ് സുഹൈൽ വിശേഷിപ്പിച്ചത്. ഘാനിയ്ക്ക് വേണ്ടത് സമവായം അല്ലെന്നും താലിബാന്റെ കീഴടങ്ങലാണെന്നും സുഹൈൽ ആരോപിച്ചു.
അതേ സമയം സമാധാന കരാറിന്റെ ഭാഗമായി ഘാനി സർക്കാരിനെ നീക്കണമെന്ന ആവശ്യം തള്ളി യു.എസ്. നിലവിലെ സർക്കാരിനും ഘാനിയ്ക്കും എല്ലാ പിന്തുണയും നല്കുമെന്ന് ബൈഡൻ സർക്കാർ അറിയിച്ചു. ഇത് കൂടാതെ അഫ്ഗാൻ സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2 ബില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. ഇത് കൂടാതെ അഫ്ഗാൻ സൈനികർക്കായി 700 മില്യൺ ഡോളറിന്റെപദ്ധതിയും പരിഗണനയിലുണ്ട്.
അതേ സമയം രണ്ട് പതിറ്റാണ്ട് നീണ്ട അഫ്ഗാൻ സൈനിക നടപടികളുടെ കാലത്ത് താലിബാൻ വിരുദ്ധ പോരാട്ടത്തിൽ യു.എസ് സൈനികരെ സഹായിച്ച 35000 അഫ്ഗാൻ പൗരൻമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സുരക്ഷിത താവളമൊരുക്കാൻ യു.എസ് തീരുമാനിച്ചു.പരിഭാഷകരായി യു.എസ് സൈനികർക്കൊപ്പം പ്രവർത്തിച്ചവർക്കാണ് താല്ക്കാലികമായി കുവൈറ്റിലെയും ഖത്തറിലെയും യു.എസ് താവളങ്ങളിൽ സൗകര്യമൊരുക്കുക.
താലിബാനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സൈന്യം പിൻമാറിയ സാഹചര്യത്തിൽ യുഎസ് സൈനികർക്കൊപ്പം പ്രവർത്തിച്ച അഫ്ഗാൻ പൗരൻമാരോട് താലിബാൻ പ്രതികാരം ചെയ്യാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |