അബുദാബി: മൃഗങ്ങളിൽ കൊവിഡ് വൈറസ് ബാധിച്ചിരുന്നോ എന്നറിയാൻ കൊവിഡ് ടെസ്റ്റുമായി യു.എ.ഇ ശാസ്ത്രജ്ഞർ. ദുബായിലെ സെൻട്രൽ വെറ്ററിനറി റിസർച്ച് ലബേറട്ടറിയിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ഇനം മൃഗങ്ങളുടെ ശേഖരിച്ച 500 ലേറെ രക്ത സാമ്പിളുകളാണ് പരിശോധനയ്ക്കായി ഉപയോഗിക്കുക. ഇതിലൂടെ കൊവിഡ് ചികിത്സയ്ക്ക് സഹായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 18 ഇനം മൃഗങ്ങളുടെ രക്ത സാമ്പിളുകളാണ് പരിശോധിക്കാനായി ശേഖരിച്ചിരിക്കുന്നതെന്ന് ഗവേഷകർ അറിയിച്ചു. ഏതെല്ലാം മൃഗങ്ങളിൽ കൊവിഡ് ബാധ ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചാൽ അവയിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത കണ്ടെത്താമെന്ന കണക്കു കൂട്ടലിലാണ് ഗവേഷകർ.പൂച്ചയിലും പട്ടിയിലും കൊവിഡ് ബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ നിഗമനം. ഒട്ടകങ്ങളിൽ ജീവനില്ലാത്ത കൊവിഡ് വൈറസ് കുത്തിവച്ച് നടത്തിയ പരീക്ഷണത്തിൽ ആന്റിബോഡി രൂപം കൊണ്ടതായി കണ്ടെത്തിയിരുന്നു. ഇവയിൽ നിന്നുള്ള ആന്റിബോഡികൾ മനുഷ്യരിലെ കൊവിഡ് ചികിത്സയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |