ന്യൂയോർക്ക്: ഭൗതിക ശാസ്ത്രത്തിലും ജ്യോതി ശാസ്ത്രത്തിലും മഹത്തായ സംഭാവനകൾ നല്കി ശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ച നോബേൽ സമ്മാന ജേതാവ് സ്റ്റീവൻ വൈൻബർഗ് (88) അന്തരിച്ചു. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ നിയമവിഭാഗം അദ്ധ്യാപിക ലൂയിസ് വൈൻബർഗാണ് ഭാര്യ. ഏക മകൾ എലിസബത്ത്. സബ് ആറ്റോമിക് പാർട്ടിക്കിൾസിന്റെ പ്രവർത്തന രീതി വിവരിക്കുന്ന സ്റ്റാൻഡേഡ് മോഡൽ ആദ്യമായി അവതരിപ്പിച്ചത് വൈൻബർഗാണ്. 1933ൽ ന്യൂയോർക്കിലെ ജൂതകുടുംബത്തിൽ ജനിച്ച വൈൻബർഗിന് കുട്ടിക്കാലത്ത് തന്നെ ശാസ്ത്ര വിഷയങ്ങളോട് വലിയ താത്പര്യമായിരുന്നു. ബ്രോങ്ക്സ് ഹൈസ്‌കൂൾ ഓഫ് സയൻസിൽ നിന്ന് 1950ൽ ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1957ൽ ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. സൈദ്ധാന്തിക ഭൗതിക ശാസ്ത്ര മേഖലയിൽ ആകർഷകനായ അദ്ദേഹം അതുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് കൂടുതൽ സമയം ചെലവഴിച്ചു. പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള 'ദ് ഫസ്റ്റ് ത്രീ മിനിറ്റ്സ്" എന്ന അദ്ദേഹത്തിന്റെ പുസ്തകം ലോകപ്രശസ്തമാണ്.' എ മോഡൽ ഓഫ് ലെപ്റ്റൺസ്' എന്ന പേരിൽ 1967ലെ ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച വൈൻബർഗിന്റെ പഠനം ശാസ്ത്രലോകത്തിന് എന്നെന്നും മുതൽക്കൂട്ടാണ്. വൈദ്യുത കാന്തികബലവും അശക്ത അണുകേന്ദ്രബലവും ചേർന്നുള്ള പ്രതിപ്രവർത്തനമായിരുന്നു മുഖ്യ പഠന വിഷയം. 'ഹിഗ്സ് ബോസോൺ' എന്ന ദ്രവ്യമാനമേറെയുള്ള അടിസ്ഥാന കണം ഉൾപ്പെടെയുള്ളവയുടെ അണുഘടകങ്ങളുടെ പ്രവർത്തനരീതിയും അദ്ദേഹം വിവരിച്ചു. വൈദ്യുതകാന്തികതയും ദുർബല അണു കേന്ദ്രബലവും ഏകവത്കരിക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്ക് 1979ൽ, അബ്ദുസലാം,ഷെൽഡൻ ലീ ഗ്ലാസ്ഹൗ എന്നിവരോടൊപ്പം സ്റ്റീവൻ വൈൻബർഗ് ഭൗതികശാസ്ത്രത്തിലെ നോബൽ പുരസ്‌കാരം പങ്കിട്ടു. 2004ൽ അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയുടെ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. 2020ൽ ഫണ്ടമെന്റൽ ഫിസിക്സിലെ സ്‌പെഷ്യൽ ബ്രേക്ക്ത്രൂ പ്രൈസും വൈൻബർഗിനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |