ജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിന്റെ പശ്ചാത്തലത്തിൽ താത്ക്കാലികമായി നിറുത്തി വെച്ച ഉംറ തീർത്ഥാടനം പുനരാരംഭിച്ചതായി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ സൗദിയിൽ തന്നെയുള്ള സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർത്ഥാടകർക്കാണ് ഉംറ നിർവഹിക്കാൻ അവസരമൊരുങ്ങുക. ഇതിന്റെ ഭാഗമായി മക്കയിലും മദീനയിലും വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.അതേ സമയം ആഗസ്റ്റ് 9 മുതൽ സൗദിക്ക് പുറത്ത് നിന്നുള്ളവർക്കും ഉംറ നിർവഹിക്കാൻ അനുമതി നൽകും.ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി ജൂലൈ 11നായിരുന്നു ഉംറ തീർത്ഥാടനം താത്ക്കാലികമായി നിറുത്തിയത്. കൊവിഡ് വാക്സിനേഷൻ പൂർണമായും സ്വീകരിച്ച 18 വയസിന് മുകളിലുള്ള തീർത്ഥാടകർക്ക് അംഗീകൃത കമ്പനികൾ മുഖേനയായിരിക്കും അവസരം.അതേ സമയം ഇന്ത്യ ഉൾപ്പെടെ 9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറയ്ക്കുള്ള സാദ്ധ്യത വളരെ വിരളമാണ്. ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാലാണിത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ഇന്തൊനേഷ്യ, ഈജിപ്റ്റ്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ലെബനൻ എന്നീ രാജ്യങ്ങളാണ് യാത്രാ വിലക്കുള്ള പട്ടികയിലെ മറ്റു രാജ്യങ്ങൾ. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസത്തിനകം ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവർക്കും ഉംറയിൽ പങ്കെടുക്കാൻ കഴിയില്ല.
ഹജ്ജിനെ മാതൃകയാക്കി ഉംറയും കർശന നിയന്ത്രണങ്ങളോടെ നടത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഹജ്ജ് തീർത്ഥാടകർ മടങ്ങിയ ശേഷം ഹറമിലും പരിസര പ്രദേശങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു.
ഹജ്ജിന് മുമ്പുണ്ടായിരുന്ന അതേ രീതിയില്‍ തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്പുകള്‍ വഴിയാണ് ഉംറയ്ക്കുള്ള അനുമതി നല്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |