ട്രെല്യു : അർജന്റീനയിൽ തെക്കൻ പാറ്റഗോണിയയിൽ കോർഫോ തടാകം പെട്ടെന്ന് പൂർണമായും പിങ്ക് നിറമായി മാറയത് പ്രദേശവാസികളിൽ ആശങ്ക പരത്തുന്നു.
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിന്ന് തെക്ക് 1,400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തടാകത്തിലെ ജലം കഴിഞ്ഞയാഴ്ച പിങ്ക് നിറമാവുകയും ഇതുവരെ മാറ്റമില്ലാതെ തുടരുകയുമാണ്.
കൂടുതൽ പരിശോധന നടത്തിയപ്പോൾ മത്സ്യ ഫാക്ടറികളിൽ ഉപയോഗിക്കുന്ന സോഡിയം സൾഫൈറ്റ് എന്ന രാസവസ്തുവാണ് ഈ നിറത്തിന് പിന്നിലെന്ന് വിദഗ്ധർ കണ്ടെത്തി.മത്സ്യം കേടുകൂടാതെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഈ രാസവസ്തുവാണ് മലിനീകരണത്തിന് കാരണമായതെന്നും ഇത് അപകടകരമാണെന്നും പരിസ്ഥിതി പ്രവർത്തകർ അറിയിച്ചു.
കോർഫോ തടാകത്തിലേയ്ക്കും മറ്റ് ജലസ്രോതസ്സുകളിലേക്കും വെള്ളം എത്തിക്കുന്ന ചുബട്ട് നദിയിലേക്ക് ഈ മാലിന്യം ഒഴുക്കി വിടുന്നതാണ് കായലിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ കുറേ ആഴ്ചകളായി അയൽനഗരമായ ട്രെല്യുവിൽ നിന്നുള്ള സംസ്‌കരിച്ച മത്സ്യ മാലിന്യങ്ങൾ ഈ പ്രദേശത്ത് കൂടി കൊണ്ടു പോകാനുള്ള നീക്കത്തെ പ്രദേശവാസികൾ തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് കോർഫോ തടാകത്തിലേക്ക് മാലിന്യങ്ങൾ ഒഴുക്കാൻ ഫാക്ടറികൾക്ക് അധികൃതർ അനുമതി നൽകുകയായിരുന്നു.
ഈ നിറം മാറ്റം തടാകത്തെ മോശമായി ബാധിക്കില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് അപ്രത്യക്ഷമാകുമെന്നും ചുബട്ട് പ്രവിശ്യയിലെ പരിസ്ഥിതി നിയന്ത്രണ മേധാവി ജുവാൻ മൈക്കെലൗഡ് പറഞ്ഞു. അതേ സമയം ഇത്രയും ഗുരുതരമായ ഒരു സംഭവത്തെ നിസാരവത്ക്കരിക്കാൻ കഴിയില്ലെന്ന് ട്രെല്യു നഗരത്തിന്റെ ആസൂത്രണ സെക്രട്ടറി സെബാസ്റ്റ്യൻ ഡി ലാ വല്ലിന പറഞ്ഞു.
രാജ്യത്ത് നിരവധി സ്വദേശ- വിദേശ മത്സ്യകമ്പനികൾ പ്രവർത്തിക്കുന്ന ഇടമാണ് ചുംബട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |