ഇസ്ലാമാബാദ്:മേഘവിസ്‌ഫോടനത്തെത്തുടർന്ന് പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിലുണ്ടായ വൻ പ്രളയത്തിൽ രണ്ട് മരണം. നഗരത്തിൽ വൻ നാശനഷ്ടമുണ്ടായി. പ്രളയത്തെത്തുടർന്ന് ഇസ്ലാമബാദ് നഗരസഭാ അധികൃതർ നഗരത്തിൽ നിരോധനാജ്ഞ നടപ്പിലാക്കിയിരുന്നു.
മേഘവിസ്‌ഫോടനത്തെത്തുടർന്ന് പെട്ടെന്ന് 30 സെന്റിമീറ്ററിലധികം മഴപെയ്തതാണ് പ്രളയത്തിന് കാരണമായത്. നഗരത്തിന്റെ ഇ11, ഡി 12 സെക്ടറുകളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. റാവൽപിണ്ടിയും പ്രളയത്തിന്റെ പിടിയിലാണ്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് അധികൃതരുടെ അനാസ്ഥ മൂലമുള്ള പ്രളയമാണെന്ന് ജനങ്ങൾ പറയുന്നു.
ഇസ്ലാമബാദിൽ വൻകിട ഹൗസിംഗ് പ്രോജക്ടുകളും മറ്റും അനധികൃതമായി നടക്കുന്നുണ്ട്. ഇത് മൂലം നഗരത്തിലേക്കുള്ള കുടിയേറ്റവും വർദ്ധിച്ചു. ഇവമൂലം ജലം ഒഴുകിപ്പോകാൻ ഇടമില്ലാതായി. ഇടുങ്ങിയ റോഡുകളും നിലവാരമില്ലാത്ത കനാൽ സംവിധാനങ്ങളും പ്രളയത്തിന്റെ ആക്കം കൂട്ടി.
@ജലദൗർലഭ്യം രൂക്ഷം
പാക്കിസ്ഥാനിൽ കടുത്ത ജലദൗർലഭ്യമുണ്ട് . അടുത്ത 5 വർഷങ്ങൾക്കുള്ളിൽ പാകിസ്ഥാനിൽ ശുദ്ധജലത്തിന്റെ ലഭ്യത 860 ക്യുബിക് മീറ്ററായി കുറയുമെന്നാണു വിദഗ്ദ്ധരുടെ വിലയിരുത്തൽ. 2040 ഓടെ രാജ്യം പൂർണമായും ശുദ്ധജലദൗർലഭ്യത്തിന്റെ പിടിയിലായേക്കാം.എന്നാൽ, മഴ പെയ്താൽ നഗരങ്ങളിൽ പൊടുന്നനെയുള്ള മിന്നൽ പ്രളയങ്ങളുണ്ടാകുന്നതും സ്ഥിരം സംഭവമാണ്.
@ പത്തോളം പ്രളയങ്ങൾ
2003 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ പത്തോളം പ്രധാന പ്രളയങ്ങൾ പാകിസ്ഥാനെ സാരമായി ബാധിച്ചു. 2010ലെ പ്രളയം അതിഭീകരമായിരുന്നു. അതിതീവ്ര മഴമൂലം പഞ്ചാബ് പ്രവിശ്യയിലും ഖൈബർ പഖ്തൂൻഖ്വാ മേഖലയിലും ഉടലെടുത്ത പ്രളയം എല്ലാ ഭാഗങ്ങളെയും ബാധിച്ചു. രണ്ടായിരത്തിലധികം പേർ മരിച്ചു. രണ്ടു കോടിയോളം പേർക്ക് നാശനഷ്ടങ്ങളുണ്ടാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയേയും പ്രളയം മോശമായി ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |