വാഷിംഗ്ടൺ: കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ ദ്രുതഗതിയിലാക്കാനുള്ള നടപടികൾ സ്വീകരിച്ച് അമേരിക്ക. വാക്‌സിനേഷൻ നടത്തുന്നവർക്ക് പണം പാരിതോഷികമായി നല്‍കുന്നതടക്കമുള്ള നടപടികൾക്ക് പ്രസിഡന്റ് ജോ ബൈഡൻ ആരംഭമിട്ടെന്നാണ് റിപ്പോർട്ടുകൾ. ഡെൽറ്റ വകഭേദം രാജ്യത്ത് തീവ്രമായി വ്യാപിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് നടപടികൾ കർശനമാക്കിയിരിക്കുന്നത്.
നിയമങ്ങൾ കർശനമാക്കുക, വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുക എന്നീ നയങ്ങളാണ് ബൈഡൻ സർക്കാർ നടപ്പിലാക്കിയത്.
സർക്കാർ ഉദ്യോഗസ്ഥർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പതിവായി കൊവിഡ് പരിശോധന, മാസ്‌ക് നിർബന്ധമാക്കൽ, യാത്രവിലക്ക് തുടങ്ങിയവ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
@ വാക്സിനേഷനിൽ പിന്നിൽ
മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വാക്‌സിനേഷനിൽ അമേരിക്ക ഏറെ പിന്നിലാണ്. സൗജന്യമായി വിതരണം ചെയ്തിട്ടും ജനങ്ങൾ വാക്സിനെടുക്കാൻ തയ്യാറാകുന്നില്ല. അമേരിക്കയിൽ വാക്‌സിൻ വിരുദ്ധ മനോഭാവം ശക്തമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യാജവാർത്തകളും രാഷ്ട്രീയ ചേരിതിരിവുകളും വാക്‌സിനേഷനെ ബാധിക്കുന്നുണ്ട്.
@ മൂന്നാം ഡോസ് വിതരണമാരംഭിച്ച് ഫൈസർ
ഇസ്രയേലിൽ ഫൈസറിന്റെ മൂന്നാം ഡോസ് വിതരണം ആരംഭിച്ചു. ഡെൽറ്റയെ ചെറുക്കുന്നതിനായാണിത്. 60 കാരനായ പ്രസിഡന്റ് ഇസാക് ഹെർസോഗ് ആണ് മൂന്നാംഡോസ് ആദ്യമായി സ്വീകരിച്ചത്. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനൊപ്പമാണ് അദ്ദേഹം വാക്സിനെടുക്കാൻ എത്തിയത്.
60 വയസ്സിന് മുകളിലുള്ളവർക്കാണ് മൂന്നാംഡോസ് നൽകുന്നതിൽ ആദ്യ പരിഗണന.
@ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് യാത്രവിലക്ക് നീട്ടി ഫിലിപ്പൈൻസ്
ഡെൽറ്റ പടരുന്ന സാഹചര്യത്തിൽ ഫിലിപ്പൈൻസിൽ ഇന്ത്യയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്രവിലക്ക് ആഗസ്റ്റ് 15 വരെ നീട്ടി. ഇന്ത്യയെക്കൂടാതെ,
പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്,ഒമാൻ,യു.എ.ഇ, ഇന്തോനേഷ്യ, മലേഷ്യ,തായ്ലൻഡ് എന്നിവയാണ് വിലക്കുള്ള മറ്റ് രാജ്യങ്ങൾ. ഏപ്രിൽ 29 നാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് ഫിലിപ്പൈൻസ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് , ജൂലായ് 14 ന് വിലക്ക് 31 വരെ നീട്ടി. അതേസമയം, വാക്‌സിൻ എടുക്കാൻ താൽപര്യമില്ലാത്തവർ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കഴിഞ്ഞദിവസം റോഡ്രിഗോ ദുതർതേ ഉത്തരവിട്ടിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |