ടോക്യോ : നിരന്തരമായ പരിശ്രമത്തിലൂടെ ഭൂമിയുടെ വനസമ്പത്ത് വർദ്ധിപ്പിച്ച് ലോകം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് ലോകത്തെ പഠിപ്പിച്ച പ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി, സസ്യശാസ്ത്രജ്ഞൻ അകിറ മിയാവാക്കി (93) വിടവാങ്ങി. മസ്തിഷ്‌കാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്ന അദ്ദേഹം ജൂലായ് 16 നാണ് മരണമടഞ്ഞത്. 150–200 വർഷങ്ങൾ കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന മിയാവാക്കിയുടെ ആശയം പരിസ്ഥിതി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി. ജപ്പാനിലെ യോക്കോഹാമ യൂണിവേഴ്സിറ്റിയിലെ സസ്യശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. മിയാവാക്കി നാലു കോടിയിലധികം മരങ്ങളാണ് നേരിട്ട് നട്ടുപിടിപ്പിച്ചത്. അദ്ദേഹത്തിന്റെ ആശയത്തിലൂടെ 4000 ൽ അധികം നിർമ്മിത വനങ്ങളാണ് ലോകമെമ്പാടുമുണ്ടായത്. 1992 ലെ ഭൗമ ഉച്ചകോടിയിലാണ് അദ്ദേഹം ആദ്യമായി ഈ ആശയം അവതരിപ്പിച്ചത്. ജപ്പാൻ മാത്രമല്ല, മറ്റു രാജ്യങ്ങളും അദ്ദേഹത്തിന്റെ ഈ മാതൃക പിൻതുടർന്നതോടെ 'മിയാവാക്കി കാടുകൾ' ലോകമെമ്പാടും ഉയർന്ന് വന്നു. 1994 ലെ പാരിസ് ജൈവവൈവിധ്യ കോൺഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി ഇത് അംഗീകരിച്ചു. ആയിരം ചതുരശ്ര അടി സ്ഥലത്തു പോലും ഒരു വനം സൃഷ്ടിക്കാമെന്നതാണ് മിയാവാക്കി മാതൃകയുടെ പ്രത്യേകത. നഗരങ്ങൾ വനവൽക്കരിക്കുന്നതിനും അതുവഴി അവിടത്തെ താപനില കുറയ്ക്കുന്നതിനും സഹായകമാകുന്ന മിയാവാക്കി കാടുകൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നടപ്പിലാക്കി. ജാപ്പനീസ് സെന്റർ ഫോർ ഇന്റർനാഷനൽ സ്റ്റഡീസ് ഇൻ ഇക്കോളജി ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് പരിസ്ഥിതി പ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ബ്ലൂ പ്ലാനറ്റ് പ്രൈസ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ദ് ഹീലിങ് പവേഴ്സ് ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ടു പ്രൊട്ടക്ട് ദ് പീപ്പിൾ യു ലവ്, തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |