വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള 8.2 കോടി ഡോളറിന്റെ ഹാർപ്പൂൺ മിസൈൽ കാരാറിന് അനുമതി നൽകി അമേരിക്ക. ഹാർപ്പൂൺ ജോയിന്റ് കോമൺ ടെസ്റ്റ് സെറ്റും അനുബന്ധ ഉപകരണവും ഇന്ത്യക്ക് വിൽക്കുന്നതിനായാണ് അനുമതി നൽകിയിട്ടുള്ളത്. കരാറിലൂടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ഇന്തോ - പെസിഫിക് മേഖലയിൽ യു.എസിന്റെ പ്രധാന പ്രതിരോധ പങ്കാളിയായ ഇന്ത്യയുമായി ചേർന്ന് സുരക്ഷ ശക്തിപ്പെടുത്താനും കഴിയുമെന്ന് യു.എസ്. പറഞ്ഞു.
2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. സന്ദർശിച്ചപ്പോൾ യു.എസിന്റെ 'പ്രധാന പ്രതിരോധ പങ്കാളി'യായി ഇന്ത്യയെ അംഗീകരിച്ചിരുന്നു. ഈ പദവി ലഭിച്ചതോടെ യു.എസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികൾക്ക് തുല്യമായ നിലയിലേക്ക് ഇന്ത്യയുമായി സങ്കേതികവിദ്യ പങ്കുവയ്ക്കുന്നതിന് കഴിയും.
നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ളതുമായ സുരക്ഷാ ഭീഷണികൾ നേരിടുന്നതിന് ഹാർപൂൺ മിസൈൽ കരാർ ഇന്ത്യക്ക് മുതൽക്കൂട്ടാകുമെന്ന് പെന്റഗൺ വ്യക്തമാക്കി. ഹാർപൂൺ മിസൈൽ തങ്ങളുടെ സൈനിക വിഭാഗങ്ങളുടെ ഭാഗമാക്കുന്നതിനു ഇന്ത്യയ്ക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്നും മേഖലയിലെ അടിസ്ഥാന സൈനിക സ്ഥിരതയെ കരാർ ഒരു തരത്തിലും ബാധിക്കില്ലെന്നും യു.എസ് കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും മികച്ച കപ്പൽവേധ മിസൈലാണ് ഹാർപ്പൂൺ. 1977ലാണ് ഹാർപ്പൂൺ ആദ്യമായി അവതരിപ്പിച്ചത്.എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന ഹാർപ്പൂണിന് മികച്ച റഡാർ സംവിധാനവുമുണ്ട്. ഇന്ത്യയിൽ ബോയിങ് കമ്പനിയായിരിക്കും ഇവയുടെ പ്രധാന കരാറുകാർ. 30ൽ പരം രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് ഹാർപ്പൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |