ലണ്ടൻ: ഒമാൻ ഉൾക്കടലിൽ യു.എ.ഇ തീരത്ത് കപ്പൽ ഹൈജാക്ക് ചെയ്തെന്ന് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജൻസി.
പനാമ ഫ്‌ളാഗ് ചെയ്ത അസ്ഫാൽറ്റ് ടാങ്കറിനെ ഹൈജാക്ക് ചെയ്തതെന്നാണ് റിപ്പോർട്ട്. യു.എ.ഇ ആസ്ഥാനമായുള്ള ഗ്ലോറി ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഫുജൈറ തീരത്ത് അനിഷ്ടസംഭവം നടക്കുന്നുവെന്ന് കപ്പലുകൾക്ക് സുരക്ഷാസേന ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. മണിക്കൂറുകൾക്ക് ശേഷം ഇതൊരു 'ഹൈജാക്ക്' ആണെന്ന് അറിയിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തിവിട്ടിട്ടില്ല.
കപ്പലിന്റെ ഉപഗ്രഹ-ട്രാക്കിംഗ് ഡാറ്റ ബുധനാഴ്ച പുലർച്ചെ ഇറാനിയൻ കടലിലേക്ക് പതുക്കെ നീങ്ങുന്നതായി കാണിച്ചു. അതേസമയം, യു.എ.ഇ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അഞ്ചു ദിവസം മുമ്പ് ഒമാൻ തീരത്ത് ഒരു എണ്ണ ടാങ്കറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് ബ്രിട്ടനും ഇസ്രയേലും ആരോപിച്ചിരുന്നു. എന്നാൽ, ഇറാൻ ഇത് നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |