ബീജിംഗ്: ചൈനയിൽ കൊവിഡ് തീവ്രവ്യാപനം വീണ്ടും ശക്തിപ്രാപിക്കുന്നു. 25 നഗരങ്ങളിലായി 400 പേരിൽ ഡെൽറ്റ റിപ്പോർട്ട് ചെയ്തു. 31 പ്രവിശ്യകളിൽ 17ലും രോഗം കണ്ടെത്തി. തലസ്ഥാനമായ ബീജിംഗിലുൾപ്പെടെ നിയന്ത്രണങ്ങളും പരിശോധനയും ശക്തമാക്കി.നിയന്ത്രണങ്ങളുടെ ഭാഗമായി വേനൽക്കാല അവധി ദിവസങ്ങളിൽ വിനോദസഞ്ചാരികളെ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ബീജിംഗിൽ 13 റെയ്ൽ ലൈനുകളിൽ സർവീസ് റദ്ദാക്കി. 23 സ്റ്റേഷനുകളിൽ ടിക്കറ്റ് വിൽപന നിറുത്തി. 31 പ്രവിശ്യകളിലെയും പ്രാദേശിക ഭരണകൂടങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ആവശ്യമില്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്തുപോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാപന സാദ്ധ്യതയുള്ള 20 മേഖലകളിൽ യാത്രക്ക് പ്രത്യേക വിലക്കുണ്ട്. നാൻജിംഗ്, യാംഗ്സൂ പ്രവിശ്യകളിൽ ആഭ്യന്തര വിമാന സർവീസ് നിറുത്തി.
വുഹാന് പുറമെ യാംഗ്സു, ഷെംഗ്സു എന്നിവിടങ്ങളിൽ കൂട്ട പരിശോധന ആരംഭിച്ചു.പ്രധാന നഗരങ്ങളിൽ ദശലക്ഷക്കണക്കിനാളുകളെയാണ് കൊവിഡ് പരിശോധനക്ക് രാജ്യം വിധേയമാക്കിയത്. ഇവിടങ്ങളിൽ പട്ടണം വിടാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.
വുഹാനിൽ കുടിയേറ്റ തൊഴിലാളികളിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മാസങ്ങൾക്ക് ശേഷം ചൈന പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. റസിഡൻഷ്യൽ മേഖലകളായി തിരിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.സമ്പർക്കമുള്ളവരെ നിർബന്ധിത ക്വാറന്റൈനിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |