കാബൂള്‍: അഫ്ഗാൻ സർക്കാരിലെ ഉന്നതർക്കെതിരെ ആക്രമണങ്ങൾ തുടരുമെന്ന ഭീഷണിയുമായി താലിബാൻ രംഗത്ത്. കഴിഞ്ഞ ദിവസം അഫ്ഗാൻ പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ വധശ്രമം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാൻ തങ്ങളുടെ പ്രവർത്തികളെ ന്യായീകരിച്ചു കൊണ്ട് രംഗത്തെത്തി. താലിബാനെതിരെ അഫ്ഗാന്റെയും അമേരിക്കയുടെയും സൈന്യങ്ങൾ വ്യോമാക്രമണങ്ങൾ നടത്തുന്നതിനുള്ള മറുപടിയാണ് കാബൂളിലെ ആക്രമണമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് ബിസ്മില്ലാ മുഹമ്മദിയെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ വസതിയിൽ നിർണായക യോഗം നടക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. മാസങ്ങൾക്കു ശേഷം ഇതാദ്യമായാണ് താലിബാൻ കാബൂളിൽ ആക്രമണം നടത്തുന്നത്. ഇതോടെ അഫ്ഗാൻ സുരക്ഷാസേനയും താലിബാനുമായുള്ള ഏറ്റുമുട്ടൽ രാജ്യ തലസ്ഥാനമായ കാബൂളിലേക്കുമെത്തി. യു.എസ് മിഷൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ എംബസികൾ പ്രവർത്തിക്കുന്ന അതീവ സുരക്ഷാമേഖലയായ ഗ്രീൻ സോണിനു സമീപമുണ്ടായ ആക്രമണം സർക്കാരിന്റെ കനത്ത സുരക്ഷാ വീഴ്ചയയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.
ഇന്നലെ രാവിലേയും കാബൂളിൽ പ്രമുഖ സുരക്ഷാ ഏജൻസിക്ക് സമീപം ആക്രമണമുണ്ടായി. സംഭവത്തിൽ രണ്ട് പ്രദേശ വാസികൾക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |