കാബൂൾ : അഫ്ഗാൻ സർക്കാരിന്റെ മാദ്ധ്യമ വിഭാഗം മേധാവി ദാവാ ഖാൻ മേനാപാലിനെ താലിബാൻ കൊലപ്പെടുത്തി. ഗവൺമെന്റ് മീഡിയ ആൻഡ് ഇൻഫർമേഷൻ സെന്റർ (ജിഎംഐസി) തലവനായിരുന്ന അദ്ദേഹം അഫ്ഗാൻ പ്രസിഡന്റ് അഷ്രഫ് ഗനിയുടെ വക്താവായും പ്രവർത്തിച്ചു വരികയായിരുന്നു. കാബൂളിലെ പള്ളിയിൽ നിന്ന് ഇന്നലെ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുമ്പോൾ കാർ തടഞ്ഞു നിർത്തി വെടിവെച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ്ദാണ് വാർത്ത സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയത്. മുജാഹിദ്ദീൻ വിഭാഗം നടത്തിയ ആക്രമണത്തിൽ ദാവാ ഖാൻ മേനാപാൽ കൊല്ലപ്പെട്ടെന്നും തന്റെ പ്രവൃത്തികൾക്കുള്ള ശിക്ഷയാണ് മാനിപാൽ ഏറ്റുവാങ്ങിയതെന്നുമാണ് സബുഹുള്ള മുജാഹിദ്ദിന്റെ പ്രതികരണം. താലിബാനെതിരെ നിർഭയം വാർത്തകൾ പ്രസിദ്ധീകരിക്കുകയും വിമർശിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു മേനാപാൽ.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ സർക്കാരിന് അനുകൂലമായി പ്രവർത്തിക്കുന്നവരെ കൊന്നൊടുക്കുകയാണ് താലിബാൻ.
അതേ സമയം അഫ്ഗാൻ കവിയും ചരിത്രകാരനുമായ അബ്ദുള്ള അതേഫിയെ താലിബാൻ ഭീകരർ വെടിവച്ചു കൊന്നുവെന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് പറഞ്ഞു . ജൂൺ മുതൽ അതേഫിയുടെ സ്വദേശമായ ചോര താലിബാൻ നിയന്ത്രണത്തിലായിരുന്നു. വീട്ടിൽ നിന്ന് അതേഫിയെ വിളിച്ചിറക്കി കൊണ്ടു പോയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. പഷ്തൂൺ യുവാക്കളെ പഠിപ്പിക്കുകയും അവരെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അതേഫി. അതേ സമയം പർദ്ദ ധരിക്കാത്തതിന് 21 കാരിയെ താലിബാൻ ഭീകരർ വെടിവച്ച് കൊന്നതായി അഫ്ഗാൻ മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് താലിബാൻ നിഷേധിച്ചിട്ടുണ്ട്.
അഫ്ഗാൻ വിഷയം ചർച്ച ചെയ്ത് മദ്ധ്യ ഏഷ്യൻ നേതാക്കൾ
അഫ്ഗാനിസ്ഥാനിൽ സ്ഥിതി അനുദിനം രൂക്ഷമായി തുടരുന്നതിനിടെ വിഷയം ചർച്ച ചെയ്യാൻ മദ്ധ്യ ഏഷ്യൻ നേതാക്കൾ യോഗം ചേർന്നു. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് അടിയന്തിരമായി യോഗം ചേർന്നത്. അഫ്ഗാനുമായി പ്രധാന അതിർത്തി പങ്കിടുന്ന ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനും കൂടുതൽ സൈന്യത്തെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. താലിബാൻ ഭീഷണിയെ ചെറുക്കാൻ ഇരു രാജ്യങ്ങൾക്കും റഷ്യ കൂടുതൽ സൈനിക സഹായം വാഗ്ധാനം ചെയ്തിട്ടുണ്ട്.
പ്രശസ്ത സിഖ് മത തീർത്ഥാടന കേന്ദ്രം പിടിച്ചെടുത്ത് താലിബാൻ
അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലെ ചംകനിയിലെ പ്രസിദ്ധമായ സിഖ് മത തീർഥാടന കേന്ദ്രം പിടിച്ചെടുത്ത് താലിബാൻ. പ്രദേശം തങ്ങളുടെ അധീനതയിലാക്കിയ ഭീകരർ ഇവിടുത്തെ പ്രശസ്ത ഗുരുദ്വാര തല സാഹിബിൽ സ്ഥാപിച്ചിരുന്ന
സിഖ് വിഭാഗക്കാരുടെ മത പതാകയായ നിഷാൻ സാഹിബ് ഗുരുദ്വാരയ്ക്ക് മുന്നിൽ നിന്നും നീക്കം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. സിഖ് മത സ്ഥാപകനും ആദ്യത്തെ സിഖ് ഗുരുവുമായ ഗുരു നാനാക് സന്ദർശിച്ച ഗുരുദ്വാര എന്ന പ്രത്യേകത കൂടി ഈ ആരാധനാലയത്തിനുണ്ട്. നേരത്തെയും ഇത്തരത്തിൽ രാജ്യത്തെ സിഖ് സമൂഹത്തിന് നേരെ താലിബാൻ ആക്രമണം നടത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം ഈ ഗുരുദ്വാരയിൽ നിന്നും സിഖ് സമുദായ നേതാവായ നേദൻ സിംഗ് സച്ചിദേവിനെ താലിബാൻ തട്ടിക്കൊണ്ട് പോയിരുന്നു. അഫ്ഗാൻ സർക്കാർ ഇടപെട്ടാണ് നേദൻ സിംഗിനെ പിന്നീട് വിട്ടയച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ കാബൂളിലെ സിഖ് സമുദായക്കാർക്ക് നേരെ നടന്ന ആക്രമണത്തിൽ 30 ഓളം സിഖുകാരെയാണ് ഭീകരർ വെടിവെച്ച് കൊന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |