കാബൂൾ : അഫ്ഗാനിസ്ഥാനിൽ നിരപരാധികളെ ലക്ഷ്യം വച്ചുള്ള താലിബാൻ ക്രൂരത തുടരുന്നു. കാബൂളിൽ റേഡിയോ സ്റ്റേഷൻ മാനേജരായി പ്രവർത്തിച്ചിരുന്നയാളെ താലിബാൻ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കാബൂൾ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പക്തിയ ഘാഗ് എന്ന റേഡിയോ സ്റ്റേഷൻ മാനേജർ തൂഫാൻ ഒമറിനെയാണ് തീവ്രവാദികൾ വെടിവച്ച് കൊലപ്പെടുത്തിയത്. ഇത് കൂടാതെ ഹെൽമന്ദ് പ്രവിശ്യയിൽ നിന്ന് ഒരു മാദ്ധ്യമ പ്രവർത്തകനെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഈ രണ്ട് സംഭവങ്ങളിലും തങ്ങൾക്ക് പങ്കില്ലെന്നാണ് താലിബാൻ നിലപാട്. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ കുറഞ്ഞത് 30 മാദ്ധ്യമ പ്രവർത്തകരെങ്കിലും താലിബാൻ തീവ്രവാദികളുടെ ആക്രമണങ്ങൾക്കിരയായിട്ടുണ്ട്. അഫ്ഗാനിൽ സ്വതന്ത്രമായി മാദ്ധ്യമ പ്രവർത്തനം നടത്തുന്നവർക്കെതിരെയുള്ള വർദ്ധിച്ച് വരുന്ന ആക്രമണങ്ങളിൽ രാജ്യത്തെ വിവിധ മാദ്ധ്യമ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.
അതേ സമയം രാജ്യത്തെ പ്രധാന നഗര പ്രദേശങ്ങളിൽ താലിബാൻ തീവ്രവാദികളും അഫ്ഗാൻ സൈന്യവും തമ്മിലുള്ള പോരാട്ടം കൂടുതൽ രൂക്ഷമായി. രാജ്യത്തെ തന്ത്രപ്രധാന നഗരങ്ങളിലൊന്നായ വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദൂസ് തിരിച്ചു പിടിക്കാൻ അഫ്ഗാൻ സൈന്യം താലിബാനുമായി കടുത്ത പോരാട്ടത്തിലേർപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 500 താലിബാൻ ഭീകരരെ കൊലപ്പെടുത്തിയതായും 161 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ സേന അവകാശപ്പെട്ടു. അതേ സമയം സമൻഗാൻ പ്രവിശ്യ കൂടി പിടിച്ചടക്കി താലിബാൻ. ഇതോടെ നാല് ദിവസത്തിനുള്ളിൽ ആറാമത്തെ നഗര പ്രവിശ്യയാണ് താലിബാൻ പിടിച്ചടക്കുന്നത്. സമൻഗാന്റെ തലസ്ഥാനമായ അയ്ബെക്കിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളെല്ലാം താലിബാൻ നിയന്ത്രണത്തിലാണ്.
കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ സേന- താലിബാൻ പോരാട്ടത്തിൽ 27 കുട്ടികൾ കൊല്ലപ്പെട്ടതായി യു.എൻ ഏജൻസി അറിയിച്ചു. 125 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആയിരങ്ങളാണ് ദിനംപ്രതി നാടും വീടും ഉപേക്ഷിച്ച് അഭയാർത്ഥി ക്യാമ്പുകളിൽ അഭയം തേടിക്കൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |