ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക്, തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ അപ്പീൽ നൽകാൻ യു.കെയിലെ ഹൈക്കോടതി അനുമതി നല്കി. ജസ്റ്റിസ് മാർട്ടിൻ ചേംബർലൈനാണ് വിധി പ്രസ്താവിച്ചത്.
മോദി കടുത്ത വിഷാദത്തിനടിമയാണെന്നും ആത്മഹത്യാ പ്രവണത കാണിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകസംഘം അവതരിപ്പിച്ച വാദങ്ങൾ പ്രസക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യയിലെത്തിച്ചാൽ അദ്ദേഹത്തെ പാർപ്പിക്കാനിടയുള്ള
മുംബൈയിലെ ആർതർ റോഡ് ജയിലിൽ ആത്മഹത്യാശ്രമങ്ങൾ തടയാൻ പര്യാപ്തമായ സൗകര്യങ്ങളില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
എട്ട് വയസ്സുള്ളപ്പോൾ അമ്മ ആത്മഹത്യ ചെയ്തത് മുതൽ നീരവ് മോദിക്ക് മാനസിക പ്രശ്നങ്ങളും ആത്മഹത്യാ പ്രവണതകളുമുണ്ടെന്ന വാദം ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് നീരവിന് ഇന്ത്യയ്ക്ക് കൈമാറാനുള്ള വിധിക്കെതിരെ അപ്പീൽ നല്കാനുള്ള വഴി തുറന്നത്. നീരവിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള വാദങ്ങൾ നിരാകരിക്കുന്നില്ലെന്നും മതിയായ വൈദ്യസഹായം നൽകുമെന്ന് ഇന്ത്യൻ സർക്കാരിൽ നിന്ന്ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യക്ക് വേണ്ടി ഹാജരായ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ബാരിസ്റ്റർ ഹെലൻ മാൽക്കം വാദിച്ചെങ്കിലും ആർതർ റോഡ് ജയിലിൽ ഒരിക്കലും സ്വകാര്യ കൺസൾട്ടേഷൻ അനുവദിച്ചിട്ടില്ലെന്ന് നീരവ് മോദിയുടെ അഭിഭാഷകന്റെ വാദം കോടതിയിൽ ഇന്ത്യക്ക് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |