ന്യൂയോർക്ക്: 13 വർഷം നീണ്ട നിയമ പോരാട്ടത്തിനും തർക്കങ്ങൾക്കുമൊടുവിൽ ,പ്രശസ്ത ഗായിക ബ്രിട്ട്നി സ്പിയേഴ്സിന്റെ പിതാവ് ജാമി സ്പിയേഴ്സ് മകളുടെ സ്വത്ത് സംരക്ഷണ ചുമതലയിൽ നിന്ന് ഒഴിയാമെന്ന് സമ്മതിച്ചു. വളരെ ചെറുപ്രായത്തിൽ പോപ് ഗാന രംഗത്ത് വൻ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന താരമാണ് ബ്രിട്ട്നി. എന്നാൽ മകളുടെ മാനസിക നില മോശമാണെന്ന് ചൂണ്ടിക്കാട്ടി സമ്പത്തും സ്വത്തും സംരക്ഷിക്കാനായി കൺസർവേറ്റർ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് 2008ൽ പിതാവ് ജാമി സ്പിയേഴ്സ് കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിലേറെ ബ്രിട്ട്നിയും പിതാവും തമ്മിൽ ഈ വിഷയത്തിൽ കേസ് നടക്കുകയാണ്. തന്റെ സ്വാതന്ത്ര്യം പിതാവ് കവർന്നെടുക്കുകയാണെന്നും താൻ സമ്പാദിച്ച സ്വത്തുക്കൾ ഒന്നും തനിക്ക് അനുഭവിക്കാൻ സാധിക്കാത്തത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്നി കോടതിയിൽ പറഞ്ഞിരുന്നു. പ്രായപൂർത്തിയും പക്വതയും വന്ന തനിക്ക് സമ്പത്ത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും 39 വയസ്സുകാരിയായ ബ്രിട്ട്നി പറഞ്ഞിരുന്നു. പിതാവിന്റെ ഭരണം അവസാനിപ്പിക്കാതെ താൻ സംഗീതപരിപാടികളിൽ പങ്കെടുക്കില്ലൈന്നും ബ്രിട്ട്നി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29 ന് പിതാവിന്റെ രക്ഷാകർതൃത്വത്തിനെതിരേ ബ്രിട്ട്നി നൽകിയ ഹർജിയിൽ വാദം നടക്കാനിരിക്കെയാണ് 60 മില്യൺ ഡോളറോളം മൂല്യമുള്ള എസ്‌റ്റേറ്റിന്റെ സ്ഥാനമാനങ്ങളിൽ നിന്ന് താൻ സ്വമേധയാ ഒഴിയാമെന്ന് ജാമി കോടതിയെ അറിയിച്ചത്. എന്നാൽ എന്ന് മുതലാണ് സ്ഥാനമൊഴിയുന്നതെന്ന് വ്യക്തമല്ല.
ബ്രിട്ട്നിയുടെ രക്ഷാകർത്തൃ ഭരണ പോരാട്ടത്തെ കുറിച്ച് ഈ വർഷം ഇറങ്ങിയ ഡോക്യുമെന്ററി ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രിട്ട്നിയുടെ ആരാധകരും ഫ്രീ ബ്രിട്ട്നി എന്ന പേരിൽ കാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |