ലണ്ടൻ: ബ്രിട്ടണിലെ ദക്ഷിണ പടിഞ്ഞാറൻ നഗരമായ പ്ലൈമൗത്തിലുണ്ടായ വെടിവയ്പ്പിൽ അക്രമകാരിയടക്കം ആറു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളും പത്തുവയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടും. പ്ലൈമൗത്തിലെ കീഹാം പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ട് നടന്ന സംഭവത്തിന് ഭീകര ബന്ധമില്ലെന്നും, മരിച്ചവരും അക്രമിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന വിഷയത്തിൽ അന്വേഷണം തുടരുകയാണെന്നും ഡെവൺ ആന്റ് കോൺവാൾ പോലീസ് അറിയിച്ചു. അക്രമിയെന്ന് കരുതപ്പെടുന്നയാളുടെ മൃതദേഹവും പിന്നീട് കണ്ടെടുത്തു. കറുത്ത വസ്ത്രം ധരിച്ച അക്രമി പ്രദേശത്തെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ
ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ നടുക്കം രേഖപ്പെടുത്തി. വളരെ ശാന്തമായ പ്രദേശമാണ് പ്ലൈമൗത്തെന്നും ഇത്തരം ക്രൂരതകൾ അംഗീകരിക്കാനാവില്ലെന്നും പ്ലൈമൗത്ത് എം.പി ജോണി മെർസർ പ്രതികരിച്ചു. രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പ്ലൈമൗത്തിൽ നടന്ന ആക്രമണം പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തി. ബ്രിട്ടണിൽ ഇത്തരത്തിൽ വെടിവയ്പ്പ് കൊലപാതകങ്ങൾ വളരെ അപൂർവമായേ നടക്കാറുള്ളൂ. അതിനാൽ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും പ്രാദേശിക ഭരണകൂടം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |