താലിബാൻ കാബൂളിൽ കമാൻഡർ മുള്ള അബ്ദുൾ ഘനി ബറാദർ പുതിയ പ്രസിഡന്റാകും
കാബൂൾ: അഫ്ഗാനിസ്ഥാനിൽ രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും അധികാരം പിടിക്കുന്ന താലിബാൻ, കമാൻഡർ മുള്ള അബ്ദുൾ ഘനി ബറാദറിനെ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഇന്നലെ തലസ്ഥാനമായ കാബൂളിൽ കടന്ന താലിബാൻ, നിരുപാധികം കീഴടങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രസിഡന്റ് അഷ്‌റഫ് ഘനി രാജ്യം വിട്ടതായി സൂചന.
താലിബാന്റെ മിന്നൽ മുന്നേറ്റത്തിൽ സൈനിക സന്നാഹങ്ങൾ പൂർണമായി തകരുകയും ഗോത്രനേതാക്കളുൾപ്പെടെ കൈവിടുകയും ചെയ്‌തതോടെയാണ് പ്രസിഡന്റ് അഷ്‌റഫ് ഘനി താജിക്കിസ്ഥാനിലേക്ക് പോയെന്നാണ് റിപ്പോർട്ട്. ഇതോടെ, ലോകം ഭയന്ന ചോര ചൊരിച്ചിൽ ഒഴിവായി. അതിനിടെ കാബൂളിലെ ഇന്ത്യൻ എംബസിയിലെ 126 ഉദ്യോഗസ്ഥരുമായി എയർ ഇന്ത്യ വിമാനം ഇന്നലെ ഡൽഹിയിലെത്തി. പാക്കിസ്ഥാൻ അഫ്ഗാൻ അതിർത്തി അടച്ചു. ഇറാനിലേക്ക് അഭയാർത്ഥി പ്രവാഹം തുടരുന്നു.
താലിബാൻ ദൂതന്മാർ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഇടക്കാല സർക്കാർ രൂപീകരണം ചർച്ച ചെയ്യുകയാണ്. മുൻപ്രസിഡന്റ് ഹമീദ് കർസായിയും ദേശീയ അനുരഞ്ജന കൗൺസിൽ മേധാവി അബ്ദുള്ള അബ്ദുള്ളയുമാണ് താലിബാനുമായി ചർച്ച നടത്തുന്നത്. മുൻ ആഭ്യന്തരമന്ത്രിയും അമേരിക്കയിൽ പ്രൊഫസറുമായ അലി അഹമ്മദ് ജലാലിയുടെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് വരുമെന്നും സൂചനയുണ്ട്. നിയുക്ത പ്രസിഡന്റ് കമാൻഡർ മുള്ള ബറാദർ ഇപ്പോൾ ഖത്തറിലാണെന്ന് താലിബാൻ അറിയിച്ചു.
താലിബാൻ കാബൂൾ പിടിക്കാൻ 30 ദിവസം വരെ എടുക്കുമെന്ന അമേരിക്കയുടെ കണക്കുകൂട്ടലും തെറ്റിച്ച് വെറും 10 ദിവസം കൊണ്ടാണ് ലക്ഷ്യം നേടിയത്. ശനിയാഴ്ച കാബൂൾ വളഞ്ഞ താലിബാൻ ഇന്നലെ യാതൊരെതിർപ്പും നേരിടാതെ നഗരത്തിൽ പ്രവേശിച്ചതോടെ സ്വദേശികളും വിദേശികളും പലായനം തുടങ്ങി. ബഗ്രാമിലെ മുൻ അമേരിക്കൻ വ്യോമത്താവളവും ബാമിയൻ പ്രവിശ്യ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളും ഇന്നലെ താലിബാൻ പിടിച്ചു. ആകെയുള്ള 34 പ്രവിശ്യകളിൽ 29 എണ്ണവും താലിബാന്റെ വരുതിയിലായി.
ബുദ്ധിജീവികൾക്ക് വധഭീഷണി
അഫ്ഗാനിസ്ഥാനിലെ ബുദ്ധിജീവികളും വനിതാ ആക്ടിവിസ്റ്റുകളും ഉൾപ്പെടെ നൂറുകണക്കിന് പേരെ വധിക്കുമെന്ന് താലിബാൻ ഭീഷണി. ഇവർക്ക് അഭയം നൽകുമെന്ന് അൽബേനിയൻ സർക്കാർ വ്യക്തമാക്കി.
കാബൂൾ വിമാനത്താവളവും ഏത് നിമിഷവും താലിബാൻ പിടിച്ചേക്കും. അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് അംബാസഡറെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാനായി വിമാനത്താവളത്തിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്. പല രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥരും വിമാനത്താവളത്തിലുണ്ട്. അമേരിക്കൻ എംബസി ജീവനക്കാരെ ഹെലികോപ്റ്ററുകളിൽ ഒഴിപ്പിക്കാൻ തുടങ്ങി. കാബൂളിലെ എംബസി ഒഴിപ്പിക്കില്ലെന്നും, താലിബാൻ സുരക്ഷ ഉറപ്പു നൽകിയിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കി.
കരുതലോടെ ഇന്ത്യ
ഇന്ത്യക്കാരുടെ ആവശ്യത്തിനായി വ്യോമസേനയുടെ കൂറ്റൻ സി - 17 ഗ്ലോബ് മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനം കാബൂൾ വിമാനത്താവളത്തിൽ നിറുത്തിയിട്ടുണ്ട്. 300 പേർക്ക് കയറാവുന്ന വിമാനമാണ്. ഇന്ത്യൻ എംബസിയിലെ എല്ലാ രേഖകളും കമ്പ്യൂട്ടറുകളും നശിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്.
പാളിയ അമേരിക്കൻ പരീക്ഷണം
അഫ്ഗാനിസ്ഥാനിൽ രണ്ടു പതിറ്റാണ്ടു മുമ്പാണ് താലിബാൻ ആദ്യം അധികാരം പിടിച്ചത്. 2001 സെപ്റ്റംബർ 11ന് അൽ ക്വ ഇദ ന്യൂയോർക്കിലെ ലോക വ്യാപാര കേന്ദ്രം തകർത്തതിനെ തുടർന്നാണ് അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിൽ താലിബാനെ ആക്രമിച്ച് പുറത്താക്കിയത്. അൽ ക്വ ഇദയ്ക്ക് താവളം ഒരുക്കിയതിനായിരുന്നു ആക്രമണം. തുടർന്ന് അഫ്ഗാൻ സേനയെ പുനരുജ്ജീവിപ്പിക്കാനും അഫ്ഗാനിസ്ഥാനെ പുനർനിർമ്മിക്കാനും കോടിക്കണക്കിന് ഡോളറാണ് അമേരിക്ക ചെലവിട്ടത്. രണ്ടു പതിറ്റാണ്ടിനു ശേഷം അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്നു പിന്മാറുമ്പോൾ, താലിബാൻ പൂർവാധികം ശക്തമായി അധികാരം പിടിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |