ബെയ്റൂട്ട്: ലബനനിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 28 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പലരേയും തിരിച്ചറിയാനായിട്ടില്ല. 80 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.സിറിയയുമായി അതിർത്തി പങ്കിടുന്ന വടക്കൻ ലബനനിലെ അക്കർ പ്രവിശ്യയിലാണ് സ്ഫോടനം നടന്നത്. രാജ്യം ഇന്ധന ദൗർലഭ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് അപകടമുണ്ടായത്. സിറിയയിലേക്ക് കടത്താൻ പദ്ധതിയിട്ടിരുന്ന ഇന്ധന ടാങ്ക് പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം ചെയ്യാനിരിക്കെ ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് ടാങ്ക് പൊട്ടിത്തെറിച്ചത്. ഇന്ധനം നിറയ്ക്കാനായി കാത്തു നിന്നിരുന്ന പ്രദേശ വാസികളാണ് അപകടത്തിൽപ്പെട്ടവരിലേറെയും.പരിക്കേറ്റവരിൽ സൈനികരും ഉൾപ്പെടുന്നു. ലെബനനെ അപേക്ഷിച്ച് സിറിയയിൽ ഇന്ധന വില കൂടുതലായതിനാൽ കൊള്ളലാഭം നേടാനായി അനധികൃതമായ ഇന്ധനക്കടത്ത് രാജ്യത്ത് വ്യാപകമാണ്.
2020 ആഗസ്റ്റ് നാലിന് രാജ്യതലസ്ഥാനമായ ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്‌ഫോടനത്തിൽ 214 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |