പോർട്ട് ഒപ്രിന്‍സ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ച രാവിലെയുണ്ടായ അതിതീവ്ര ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1300ലേക്ക് അടുക്കുന്നു. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇതിനോടകം 1297 പേർ കൊല്ലപ്പെട്ടു. 5700ൽ അധികം പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. ഭൂകമ്പത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. 13,600 കെട്ടിടങ്ങൾ പൂർണമായും തകർന്നെന്നാണ് റിപ്പോർട്ടുകൾ. 13,700 ഓളം കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി. ആശുപത്രികൾക്കും സ്‌കൂളുകൾക്കും വീടുകൾക്കും കേടുപാടുകളുണ്ടായി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഉപദ്വീപിലെ പ്രധാന നഗരമായ ലെസ് കെയ്‌സിൽ ജനങ്ങൾ തുറസായ സ്ഥലത്താണ് ഇന്നലെ രാത്രി കഴിച്ചുകൂട്ടിയത്. ലെസ് കെയ്സിൽ നിന്ന് ജെറമി നഗരത്തിലേക്കുള്ള പ്രധാന പാത ഭൂകമ്പത്തിനേത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തകർന്നു.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടിയന്തരസഹായം എത്തിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങള്‍ക്കും തെരച്ചിലിനുമായി അമേരിക്കൻ സംഘം ഹെയ്തിയിലെത്തി.
തലസ്ഥാന നഗരമായ പോര്‍ട്ട് ഒ പ്രിൻസിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഒട്ടേറെ തുടർചലനങ്ങളും അനുഭവപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |