ദോഹ : സ്വന്തം ഉപയോഗത്തിനോ മറ്റുള്ളവർക്ക് നൽകാനോ ആയി മരുന്നുകളുമായി ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കി ഇന്ത്യൻ എംബസി. ഈ വിഷയത്തിൽ ഖത്തറിൽ നിലനില്ക്കുന്ന നിയമങ്ങൾ അറിയാതെ പലരും നിയമ നടപടികൾക്ക് വിധേയരാവുന്നുണ്ട്. ലഹരിക്ക് കാരണമാവുന്നതോ, മാനസിക നിലയെ ബാധിക്കുന്നതോ (സൈക്കോട്രോപ്പിക്) ആയ ചേരുവകൾ അടങ്ങിയ മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ഖത്തർ അധികൃതർ നിരോധിച്ചിട്ടുണ്ടെന്ന് എംബസി അറിയിച്ചു. ലിറിക്ക, ട്രാമഡോൾ, ആൽപ്രസൊലാം, ഡയാസെപം , സൊലാം, ക്ലോണസെപാം, സോൽപിഡെം, കോഡീൻ, മെതഡോൺ, പ്രെഗബാലിൻ തുടങ്ങിയ മരുന്നുകൾ നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നവയാണ്. ഖത്തറിൽ നിരോധിക്കപ്പെട്ട മരുന്നുകളുടെ പൂർണ പട്ടിക എംബസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരോധിക്കപ്പെട്ട മരുന്നുകൾ ഖത്തറിലേക്ക് കൊണ്ട് വരുന്നത് അറസ്റ്റ് ചെയ്യപ്പെടാനും ജയിലിൽ അടയ്ക്കപ്പെടാനും ഇടയാക്കിയേക്കാമെന്നും എംബസി മുന്നറിയിപ്പ് നൽകി.
വ്യക്തിപരമായ ഉപയോഗത്തിനുള്ള നിരോധിക്കപ്പെടാത്ത മരുന്നുകൾ കൊണ്ടു വരുന്നവർ ഡോക്ടർ നൽകിയ പ്രിസ്‌ക്രിപ്ഷൻ കൈയിൽ കരുതണം. 30 ദിവത്തേക്കുള്ളതിനെക്കാൾ കൂടുതൽ മരുന്ന് കൊണ്ടുവരാൻ അനുവാദമില്ലെന്നും എംബസി അറിയിപ്പിൽ പരാമർശിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |