മോസ്കോ : അഫ്ഗാനിൽ നിന്നുള്ള അഭയാർത്ഥികളെ മദ്ധ്യ ഏഷ്യൻ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതിനെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അഫ്ഗാനിൽ നിന്ന് മദ്ധ്യ ഏഷ്യയിലേക്കുള്ള അഭയാർത്ഥി പ്രവാഹം റഷ്യക്ക് സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്നാണ് പുടിന്റെ വാദം. അഭയാർത്ഥികളെ മറയാക്കി അഫ്ഗാനിസ്ഥാനിൽനിന്ന് ഭീകരർ റഷ്യയിലേക്ക് കടക്കാനിടയുണ്ടെന്ന് പുടിൻ ആശങ്ക പ്രകടിപ്പിച്ചു. വിഷയം കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ (സിഎസ്ടിഒ) ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. അഫ്ഗാൻ അഭയാർത്ഥികളെ അയൽ രാജ്യങ്ങളിലേക്ക് അയക്കുകയെന്ന ആശയം മുന്നോട്ട് വച്ച യുഎസ്, നാറ്റോ സഖ്യരാഷ്ട്രങ്ങളുടെ നടപടിയെ അദ്ദേഹം വിമർശിച്ചു.
എതിരെയാണ് പുടിൻ വിമർശനം ഉയർത്തിയത്. അഭയാർഥി പ്രശ്നത്തിന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രഥമപരിഗണനയാണു നൽകുന്നതെന്നും പുടിൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങൾ കഴിഞ്ഞ ദിവസം പുടിൻ കസാഖിസ്ഥാൻ ഭരണാധികാരിയുമായി ചർച്ച ചെയ്തിരുന്നു.താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിൽ നിന്ന് ധാരാളം അഭയാർത്ഥികൾ രാജ്യത്തേക്ക് എത്തുന്നതിൽ ഉസ്ബക്കിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്‌മെനിസ്ഥാൻ എന്നീ അയൽ രാജ്യങ്ങൾക്കും ആശങ്കയുണ്ട്.
അതേ സമയം അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനയായ താലിബാൻ അധികാരം പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ നിലപാട് കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ. താലിബാന്റെ വാഗ്ദാനങ്ങൾ വിശ്വാസ യോഗ്യമല്ലെന്നും അവരെ അംഗീകരിക്കില്ലെന്നും താലിബാനുമായി ഒരു തരത്തിലുമുള്ള ചർച്ചകൾക്കും തയ്യാറല്ലെന്നും ഇ.യു കമ്മിഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി. അഫ്ഗാനിൽ നിന്നും പലായനം ചെയ്ത പൗരന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഉർസുലയുടെ പ്രതികരണം. അഫ്ഗാൻ പൗരന്മാർക്ക് അഭയം നല്കണമെന്നും ഇതിന് സഹായിക്കുന്ന ഇ.യു രാജ്യങ്ങൾക്ക് ധനസഹായം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. അടുത്തയാഴ്ച നടക്കുന്ന ജി 7 മീറ്റിംഗിൽ അഫ്ഗാനിലെ പുനരധിവാസ പ്രശ്നം ചർച്ച ചെയ്യുമെന്ന് സൂചനയുണ്ട്. അഫ്ഗാനിലെ മനുഷ്യവകാശ പ്രവർത്തനങ്ങൾ ശക്തപ്പെടുത്താൻ 57 ദശലക്ഷം യൂറോ നൽകാനുള്ള നിർദ്ദേശം മുന്നോട്ട് വയ്ക്കുമെന്നും ലെയെൻ പറഞ്ഞു.
അതേസമയം കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് അഫ്ഗാൻ പൗരന്മാർ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് രാജ്യം വിടാനായി വിമാനത്താവളത്തിന് മുന്നിൽ തിരക്ക് കൂട്ടുന്നത്. രക്ഷാ ദൗത്യം ഈ മാസം അവസാനം വരെ തുടരുമെന്ന് അമേരിക്ക അറിയിച്ചെങ്കിലും ജനങ്ങൾ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കാബൂൾ വിമാനത്താവളത്തിന് അകത്തും പുറത്തുമായുണ്ടായ തിക്കിലും തിരക്കിലും 20 പേരെങ്കിലും മരണപ്പെട്ടെന്ന് നാറ്റോ സഖ്യസേന അറിയിച്ചു. താലിബാൻ ഭീകരരുമായി ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഒഴിവാക്കാനായി സഖ്യസേന വിമാനത്താവളത്തിൽ മാത്രമായി തമ്പടിച്ചിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. അതിനിടെ കാബൂൾ വിമാനത്താവളത്തിലെ ക്രമസമാധാന പ്രശ്നത്തിൽ യു.എസിനെ കുറ്റപ്പെടുത്തി താലിബാൻ രംഗത്തെത്തി. രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും എന്നാൽ ഇത്രയേറെ സൈനിക ബലവും ആധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ടായിട്ടും കാബൂളിലെ സ്ഥിതി നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ലെന്നും താലിബാൻ വിമർശിച്ചു.
പൗരന്മാരെ വിലക്കി യു.എസും ജർമ്മനിയും
കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ജർമനിയും തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നല്കി. തിരക്ക് അനിയന്ത്രിതമായി തുടരുന്നതിനാൽ വിമാനത്താവളത്തിന് പുറത്ത് താലിബാനും പുറത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്.
യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരോട് വീട്ടിലേക്ക് മടങ്ങിപ്പോകാൻ താലിബാൻ ആവശ്യപ്പെടുന്നുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന് താലിബാൻ വക്താവും സമ്മതിക്കുന്നുണ്ട്. രാജ്യത്ത് നിന്ന് പോകാൻ ശ്രമിക്കുന്നവർക്ക് ഈ ആഴ്ചയോടെ തന്നെ അതിനുള്ള സാഹചര്യം ഒരുങ്ങുമെന്നാണ് പ്രതീക്ഷയെന്നും താലിബാൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അഫ്ഗാനിലേക്കുള്ള വിമാന സർവീസുകൾ താത്ക്കാലിമായി നിറുത്തിവയ്ക്കുന്നതായി പാകിസ്ഥാൻ അറിയിച്ചു.
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചുള്ള പഠനം വേണ്ടെന്ന് താലിബാൻ
അതേ സമയം ഹെറാത് പ്രവിശ്യയിലെ സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസിൽ ഒന്നിച്ചിരിക്കുന്നത് താലിബാൻ വിലക്കിയതായി അഫ്ഗാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ധ്യാപകരോടും
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന അധികൃതരുമായി ചർച്ച നടത്തിയ ശേഷമാണ് ഫത്‌വ പുറപ്പെടുവിച്ചത്. പുതിയ നിർദ്ദേശ പ്രകാരം സർക്കാർ സർവകലാശലകളിൽ വെവ്വേറെ ക്ലാസുകൾ സൃഷ്ടിക്കാനാകുമെങ്കിലും സ്വകാര്യ സർകലാശാലകളിൽ പെൺകുട്ടികൾ എണ്ണത്തിൽ കുറവായതിനാൽ പ്രത്യേക ക്ലാസ് ഒരുക്കുകയെന്നത് പ്രായോഗികമല്ല. അതിനാൽ ആയിരകണക്കിന് പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാമെന്ന് അദ്ധ്യാപകർ കരുതുന്നു.
താലിബാന് പിന്തുണ പ്രഖ്യാപിച്ച് അഷ്റഫ് ഘനിയുടെ സഹോദരൻ
അതേ സമയം താലിബാന്റെ പ്രധാന എതിരാളിയായി അറിയപ്പെട്ടിരുന്ന അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്റഫ് ഘനിയുടെ സഹോദരൻ ഹഷ്മത് ഗനി അഹ്മദ്‌സായ് താലിബാന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. താലിബാൻ നേതാവ് ഖാലിൽ ഉർ റഹ്മാൻ , മതപണ്ഡിതൻ മുഫ്തി മഹ്മൂദ് സാക്കിർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണിത്. ഗ്രാൻഡ് കൗൺസിൽ ഓഫ് കുച്ചിസിന്റെ മേധാവിയാണ് ഹഷ്മത് ഘനി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |