ലണ്ടൻ: അഫ്ഗാനിസ്ഥാനിൽ നിന്ന് തിരക്കിട്ട് സേനയെ പിൻവലിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിനെതിരെ വിമർശിച്ച് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ രംഗത്ത്. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ച് പോകാൻ തീരുമാനിക്കുകയാണ് യു.എസ് എന്നും അഫ്ഗാന്റെ നിലവിലെ സാഹചര്യത്തിന് കാരണം അവരാണെന്നും അദ്ദേഹം പറഞ്ഞു. കാബൂൾ താലിബാൻ പിടിച്ചെടുത്തശേഷം ആദ്യമായാണ് ബ്ലെയർ പ്രതികരിക്കുന്നത്.
2001ൽ യു.എസിനൊപ്പം അഫ്ഗാനിലേക്ക് ബ്രിട്ടൻ സൈന്യത്തെ അയച്ചപ്പോൾ ടോണി ബ്ലെയർ ആയിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. അഫ്ഗാനിൽനിന്ന് സൈന്യത്തെ പിൻവലിച്ചത് രാഷ്ട്രീയ തീരുമാനമാണ്. ദുരന്തത്തിലേക്ക് അഫ്ഗാൻ ജനതയെ തള്ളിവിടുകയും
ലോകത്തെ ഭീകര സംഘടനകൾക്ക് സന്തോഷിക്കാനുള്ള അവസരം ഒരുക്കുകയുമാണ് ഇതിലൂടെ യു.എസ് ചെയ്തത്. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ ഈ സാഹചര്യത്തിൽ മുതലെടുപ്പ് നടത്താൻ സാദ്ധ്യതയുണ്ടെന്നും ഭീകരവാദത്തെ നേരിടാൻ തന്ത്രപരമായ പുനരാലോചന വേണമെന്നും ബ്ലെയർ പ്രസ്താവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |