കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഒരു സ്വകാര്യ ട്രാവൽ ഏജൻസിയിൽ നിന്ന് ഇന്ത്യൻ വിസയുള്ള നിരവധി അഫ്ഗാൻ പാസ്‌പോർട്ടുകൾ കവർച്ച ചെയ്യപ്പെട്ടതായി റിപ്പോർട്ട്. താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഉറുദു സംസാരിക്കുന്ന ഒരു സംഘം ആയുധധാരികൾ അഫ്ഗാൻ പൗരന്മാർക്ക് വിസാനടപടികൾ സുഗമമാക്കുന്നത് കാബൂളിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയിൽ റെയ്ഡ് നടത്തിയത്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ് ഇതിന് പിന്നിലെന്നാണ് വിവരം.
എത്ര പാസ്‌പോർട്ടുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് ഇപ്പോഴും പരിശോധിച്ചുവരികയാണ്. വിദേശകാര്യ മന്ത്രാലയവും സുരക്ഷാ ഏജൻസികളും ഇത് പരിശോധിക്കുന്നുണ്ട്. നഷ്ടപ്പെട്ട എല്ലാ പാസ്പോർട്ടുകളിലും ഇന്ത്യൻ വിസകളുണ്ടായിരുന്നു, അവ ഭീകരസംഘങ്ങൾ ദുരുപയോഗം ചെയ്‌തേക്കാം - ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഇന്ത്യയിലേക്ക് വരുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ-വിസ നിർബന്ധമാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തേ അനുവദിച്ച വിസ ഉപയോഗിച്ച് രാജ്യത്ത് പ്രവേശനം അനുവദിക്കില്ല.
ഇപ്പോൾ ഇന്ത്യയിലില്ലാത്ത, നേരത്തേ വിസ അനുവദിച്ച എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസ നിര്‍ബന്ധമാക്കി. ഇതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |