വാഷിംഗ്ടൺ: ഭീകരസംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏകദേശം 90,000 പേരെ അഫ്ഗാനിൽ നിന്നും രക്ഷപ്പെടുത്തിയെന്ന് അമേരിക്ക. ഇനിയും 10000ത്തോളം പേരെ ഒഴിപ്പിക്കാനുണ്ടെന്നാണ് വിവരം.
അതേസമയം, കൃത്യമായ രേഖകൾ കൈവശമുള്ള അഫ്ഗാൻ പൗരന്മാർക്ക് 31ന് ശേഷവും രാജ്യം വിടാൻ അനുമതിയുണ്ടെന്ന് താലിബാൻ സമ്മതിച്ചതായി ജർമനി.
താലിബാൻ പ്രതിനിധി ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായുമായി ചർച്ച നടത്തിയതായി ജർമൻ സ്ഥാനപതി മാർകസ് പൊട്സൽ ട്വിറ്ററിൽ അറിയിച്ചു. യു.എസ് രക്ഷാദൗത്യം നിറുത്തിയാൽ നാറ്റോ സഖ്യവും അഫ്ഗാൻ പൗരന്മാരെ ഒഴിപ്പിക്കുന്നത് നിറുത്തുമെന്ന് ജർമനി നേരത്തേ അറിയിച്ചിരുന്നു.എന്നാൽ, മനുഷ്യാവകാശ പ്രവർത്തകരെയും ജർമൻ ഏജൻസികൾക്ക് വേണ്ടി പ്രവർത്തിച്ച അഫ്ഗാൻ പൗരന്മാരെയും രാജ്യം വിടാൻ സഹായിക്കുമെന്ന് ജർമനി വ്യക്തമാക്കിയിരുന്നു.
നാല് വിമാനങ്ങളിലായി അഞ്ഞൂറിലേറെ പേരെ റഷ്യ അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ചു.
അതേസമയം, അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് വരാനിരുന്ന 140ഓളം സിഖ് - ഹിന്ദു മതവംശജരെ താലിബാൻ തടഞ്ഞതായി റിപ്പോർട്ടുണ്ട്.
അതിനിടെ, രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്)ക്ക് പിന്നാലെ ലോകബാങ്കും അഫ്ഗാനുള്ള ധനസഹായം നിറുത്തിവച്ചു. താലിബാൻ അധികാരം പിടിച്ച സാഹചര്യത്തിലാണിത്.
അതിനിടെ, കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് വിമാനത്താവളത്തിന് സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പു നൽകി.
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ചൊവ്വാഴ്ചയോട് കൂടി ഒഴിപ്പിക്കൽ ദൗത്യത്തിന് ഏർപ്പെടുത്തിയ അമേരിക്കൻ വിമാനങ്ങളുടെ സർവീസ് നിറുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം വന്നതോടെ എയർപോർട്ടിൽ തിരക്ക് വർദ്ധിക്കുകയാണ്. എയർപോർട്ടിന്റെ പരിസരത്ത് ഉള്ളവർ എത്രയും പെട്ടന്ന് ഒഴിഞ്ഞുപോകണമെന്ന് ആസ്ട്രേലിയയും അഫ്ഗാനിൽ നിന്നും രക്ഷപ്പെടാൻ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ലണ്ടനും പൗരന്മാരെ അറിയിച്ചിട്ടുണ്ട്.
@ മാദ്ധ്യപ്രവർത്തകനെ താലിബാൻ കൊലപ്പെടുത്തിയെന്ന് ചാനൽ,
ഇല്ലെന്ന് മാദ്ധ്യമപ്രവർത്തകൻ
തങ്ങളുടെ റിപ്പോർട്ടറായ സിയാർ യാദ് ഖാനെ താലിബാൻ മർദ്ദിച്ചു കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച വാർത്ത തിരുത്തി അഫ്ഗാനിലെ ആദ്യ സ്വതന്ത്ര ചാനലായ ടോളോ ന്യൂസ്. താൻ കൊല്ലപ്പെട്ടിട്ടില്ലെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി താലിബാൻ തന്നെ മർദ്ദിച്ചുവെന്നും സിയാർ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് ടോളോ റിപ്പോർട്ട് തിരുത്തിയത്.കാബൂളിലെ ന്യൂ സിറ്റിയിൽ റിപ്പോർട്ടിംഗിനിടെ താലിബാൻ എന്നെ മർദ്ദിച്ചു. ക്യാമറകളും സാങ്കേതിക ഉപകരണങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഞാൻ മരിച്ചെന്ന് ചിലർ പ്രചരിപ്പിച്ചു - സിയാർ കുറിച്ചു.
@ തുർക്കിയുടെ സാങ്കേതിക സഹായം തേടി താലിബാൻ
കാബൂളിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ തുർക്കിയുടെ സാങ്കേതിക സഹായം തേടി താലിബാൻ. തുർക്കി സൈന്യത്തെ അഫ്ഗാനിൽനിന്ന് പൂർണമായും പിൻവലിക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, താലിബാന് സാങ്കേതിക സഹായം നൽകുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് തുർക്കി പ്രതികരിച്ചു. സൈനികരെ 31നകം പിൻവലിക്കാൻ തുർക്കി തയാറാണെന്നാണ് വിവരം. വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമായില്ലെങ്കിൽ അഫ്ഗാന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ അത് ബാധിക്കും.
@ താലിബാനെ പ്രതിരോധിക്കാൻ തയ്യാറെന്ന് പാഞ്ച്ഷേർ പ്രതിരോധസേന
താലിബാനെതിരെ യുദ്ധത്തിന് തയ്യാറാണെന്നും എല്ലാ സൗകര്യങ്ങളും തങ്ങൾക്കുണ്ടെന്നും പാഞ്ച്ഷേറിലെ താലിബാൻ വിരുദ്ധ ജനകീയ പ്രതിരോധസേന തലവൻ അമീർ അക്മൽ.
താലിബാനെ എതിർക്കുന്ന അഫ്ഗാനിലെ ഏക പ്രവിശ്യയാണ് പാഞ്ച്ഷേർ.
ജനകീയ പ്രതിരോധസേനയിൽ ചേർന്നവരിലധികവും യുവാക്കളും, പട്ടാളക്കാരും, മുൻ ജിഹാദി കമാൻഡർമാരുമാണ്. അവരാരും തടങ്കലിൽ കഴിയാൻ ആഗ്രഹിക്കുന്നില്ല. എല്ലാവർക്കും സ്വീകാര്യമായ സംവിധാനമാണ് ഇവിടെ വേണ്ടത്. താലിബാനെ എതിർക്കാൻ ഞങ്ങൾ സജ്ജരാണ്- അമീർ പറഞ്ഞു.അഫ്ഗാൻ പ്രതിരോധസേനയിലെ അംഗങ്ങളടക്കം ഏകദേശം 9000 പേർ ജനകീയ പ്രതിരോധസേനയിലുണ്ടെന്നാണ് റിപ്പോർട്ട്. പ്രദേശത്തെ എല്ലാ റോഡുകളും ഇവരുടെ നിയന്ത്രണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |