കാബൂൾ: കാബൂൾ വിമാനത്താവളത്തിന് നേർക്ക് കൂടുതൽ ഭീകരാക്രമണത്തിടയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്ക. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സുരക്ഷാസേനയെ ആഗസ്റ്റ് 31നകം പിൻവലിക്കുമെന്ന് വ്യക്തമാക്കവെ വൈറ്റ്ഹൗസ് വക്താവ് ജെൻ സാക്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അഫ്ഗാനിലെ ഒഴിപ്പിക്കൽ 31നകം പൂർത്തിയാക്കണമെന്നതിൽ ഉറച്ചുനിൽക്കാനുള്ള കാരണം താലിബാനല്ലെന്നും ഇസ്ലാമിക് സ്റ്റേറ്റാണെന്നും പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
'ഞങ്ങൾ അഫ്ഗാനിൽ തുടരുന്ന ഓരോ ദിവസവും ഐസിസ് കെ വിമാനത്താവളം ലക്ഷ്യമിടുന്നുവെന്നും അമേരിക്കക്കാരെയും സഖ്യകക്ഷികളെയും നിരപരാധികളായ അഫ്ഗാൻ പൗരൻമാരെയും ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഐസിസ് ഭീകരസംഘടന, താലിബാന്റെ ‘പ്രഖ്യാപിത ശത്രു’ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വ്യാഴാഴ്ച വൈകിട്ട് കാബൂളിൽ നടന്ന ഇരട്ട ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഖൊരാസൻ ഏറ്റെടുത്തു. ബെൽറ്റ് ബോംബുപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് വിവരം.
ഇറാക്കിലും സിറിയയിലും 2014ൽ രൂപീകരിച്ച ഐസിസ് ഭീകരസംഘടനയുടെ പിന്തുടർച്ചയാണിത്.
ഐസിസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിക്ക് പിന്തുണ പ്രഖ്യാപിച്ച് പാക് താലിബാനിൽ നിന്ന് വിട്ടുപോയ ഭീകരരാണ് സംഘടന രൂപീകരിച്ചത്. യു.എസുമായി കരാറിലേർപ്പെട്ടതോടെ താലിബാനെയും ശത്രുപക്ഷത്താണ് ഐ.എസ് ഖൊരാസൻ കാണുന്നത്.
രക്ഷാദൗത്യം പുനരാരംഭിച്ചു
കാബൂൾ വിമാനത്താവളത്തിൽ രക്ഷാദൗത്യം പുനരാരംഭിച്ചു. കാബൂളിൽനിന്ന് ഒരു ലക്ഷത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായും ആയിരത്തോളം അമേരിക്കക്കാരെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്നുമാണ് വിവരം. എന്നാൽ രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി സ്‌പെയിനും ജർമ്മനിയും ആസ്ട്രേലിയയും അറിയിച്ചു. അഫ്ഗാനിലെ സ്ഫോടനത്തിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ഒഴിപ്പിക്കൽ അവസാനിപ്പിക്കുമെന്ന് ബ്രിട്ടനും അറിയിച്ചിട്ടുണ്ട്.
അപലപിച്ച് യു.എൻ
കാബൂളിലെ സ്ഫോടനത്തെ ഐക്യരാഷ്ട്ര സഭ ശക്തമായി അപലപിച്ചു. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും ദുഖത്തിൽ പങ്ക് ചേരുന്നതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. അഫ്ഗാനിലേക്ക് അടിയന്തിരമായി സഹായമെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ് അഫ്ഗാൻ ജനത
ഒരു കുപ്പി വെള്ളത്തിന് 3000 രൂപ
അഫ്ഗാൻ ജനത ദാരിദ്രത്താൽ പൊറുതിമുട്ടുകയാണെന്ന് ഐക്യരാഷ്ട്ര സഭ.കാബൂൾ വിമാനത്താവള പരിസരത്ത് വിൽക്കുന്ന അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഒരു കുപ്പി കുടിവെള്ളത്തിന് 40 ഡോളർ (ഏകദേശം 3000 രൂപ), ഒരു പ്ലേറ്റ് ചോറിന് 100 ഡോളർ (7400 രൂപ) വരെ കച്ചവടക്കാർ ഈടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാൻ കറൻസിക്ക് പകരം ഡോളർ തന്നെയാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്. ഇത് സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നു. നിലവിൽ സന്നദ്ധ സംഘടനകളാണ് കുട്ടികളും സ്ത്രീകളും അടക്കമുള്ളവർക്ക് സഹായമെത്തിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും പ്രവർത്തിക്കാത്തതിനാൽ എ.ടി.എമ്മുകൾ പണമില്ലാതായി. തുറന്ന ബാങ്കുകൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. താലിബാൻ ഭരണം പിടിച്ചതോടെ വിദേശ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതും ലോകബാങ്ക് സഹായം താനിറുത്തിവച്ചതും സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |