ഭവിനബെൻ പട്ടേലിനും നിഷാദ് കുമാറിനും വെള്ളി, വിനോദ് കുമാറിന് വെങ്കലം
ടോക്യോ: ദേശീയ കായിക ദിനം പാരാലിമ്പിക്‌സിലെ മെഡൽക്കൊയ്‌ത്തിൽ ഇന്ത്യൻ താരങ്ങൾ ആഘോഷമാക്കി. രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുകളാണ് ഇന്നലെ ടോക്യോയിലെ പാരാലിമ്പിക്സ് വേദിയിൽ നിന്ന് സ്വന്തമാക്കിയത്. ടേബിൾ ടെന്നിസിൽ ഭവിനബെൻ പട്ടേലും ഹൈജമ്പിൽ നിഷാദ് കുമാറുമാണ് വെള്ളിനേടിയത്. ഡിസ്കസ് ത്രോയിൽ വിനോദ് കുമാറിനാണ് വെങ്കലം. ചരിത്രത്തിലാദ്യമായാണ് പാരാലിമ്പിക്സിൽ ഇന്ത്യ ഒരു ദിവസം മൂന്ന് മെഡൽ നേടുന്നത്.
ഇന്നലെ രാവിലെ ഭവിനയാണ് ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്. അരയ്ക്കു താഴേക്ക് തളർന്നവരുടെ വിഭാഗത്തിൽ (ക്ലാസ് 4) വെള്ളിനേടിയാണ് ഭവിന രാജ്യത്തിന്റെ അഭിമാനമായത്. ലോക ഒന്നാം നമ്പർ താരം ചൈനയുടെ യിംഗ് സൂവാണ് സ്വർണം നേടിയത്. ഒന്നാം വയസിൽ പോളിയോ ബാധിച്ചാണ് ഗുജറാത്തിലെ വഡനഗർ സ്വദേശിയായ ഭവിനയുടെ അരയ്ക്കുതാഴേക്ക് തളർന്നത്.
ഹൈജമ്പ് ഫൈനലിൽ 2.06 മീറ്റർ ഉയരം താണ്ടി ഏഷ്യൻ റെക്കാഡിനൊപ്പമെത്തിയ പ്രകടനത്തോടെയാണ് നിഷാദ് കുമാർ വെള്ളി സ്വന്തമാക്കിയത്. ഡിസ്ക്സ് ത്രോയിൽ 19.91 മീറ്റർ എറിഞ്ഞ വിനോദ് കുമാറും ഏഷ്യൻ റെക്കാഡോടെയാണ് മെഡൽ നേടിയത്.
മെഡൽ ജേതാക്കളെ രാഷ്ട്രപതി, പ്രധാനമന്ത്രി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അഭിനന്ദിച്ചു. തന്റെ നാട്ടുകാരികൂടിയായ ഭവിനയെ പ്രധാനമന്ത്രി വീഡിയോകാളിലൂടെ രാജ്യത്തിന്റെ അനുമോദനമറിയിച്ചു. ഭവിനയ്ക്ക് ഗുജറാത്ത് സർക്കാർ മൂന്നുകോടി രൂപ സമ്മാനം പ്രഖ്യാപിച്ചു.
ആഗസ്റ്റ് 29
ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |