കാബൂൾ : ഇസ്ലാമിലെ നിയമങ്ങൾ സംഗീതത്തിന് എതിരാണെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിലെ പ്രശസ്ത ഗായകനായ ഫവാദ് അന്ദരാബിയെ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തി. പഞ്ച്ഷീർ താഴ്വരയ്ക്കടുത്തുള്ള അന്ദറാബ് ഗ്രാമത്തിലെ പ്രശസ്ത നാടോടി ഗായകനായിരുന്ന ഫവാദിനെ അദ്ദേഹത്തെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടു പോയി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഫ്ഗാൻ മുൻ ആഭ്യന്തര മന്ത്രി മസൂദ് അന്ദറാബി ട്വീറ്റ് ചെയ്തു. സംഭവത്തിൽ പ്രാദേശിക താലിബാൻ ഭരണകൂടം അന്വേഷണം നടത്തി കുറ്റവാളികളെശിക്ഷിക്കുമെന്ന് താലിബാൻ വക്താവ് അറിയിച്ചു. ഇസ്ലാമിന്റെ നിയമങ്ങൾക്ക് എതിരാണ് സംഗീതമെന്നും അതിനാൽ അത് അഫ്ഗാനിൽ നിരോധിക്കുമെന്നും താലിബാൻ വക്താവ് സാഹിബുള്ള മുജാഹിദ് നേരത്തേ പ്രസ്താവിച്ചിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം കലാകാരന്മാർക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ച് വരികയാണ്. താലിബാൻ അധികാരത്തിൽ എത്തിയതിന് പിന്നാലെ അഫ്ഗാൻ കവിയും ചരിത്രകാരനുമായ അബ്ദുള്ള അതേഫിയെയും ഭീകരർ സമാന രീതിയിൽ കൊലപ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരമായ ഖാഷ സ്വാൻ എന്ന് വിളിക്കുന്ന നാസർ മുഹമ്മദിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നപ്പോൾ കൊലപാതകത്തെ ന്യായീകരിച്ച് താലിബാൻ രംഗത്തെത്തിയിരുന്നു. അദ്ദേഹം രാജ്യദ്രോഹിയായതിനാലാണ് കൊലപ്പെടുത്തിയതെന്നായിരുന്നു താലിബാന്റെ വാദം. അതേ സമയം കാണ്ഡഹാറിൽ ടിവിയിലും , റേഡിയോയിലും സ്ത്രീ ശബ്ദങ്ങൾ കേൾക്കരുതെന്ന ഉത്തരവിറക്കിയ താലിബാൻ ചാനലുകളിൽ സംഗീത പരിപാടികൾ നിരോധിക്കുകയും ചെയ്തു .താലിബാൻ അധികാരത്തിലെത്തിയ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും രാജ്യത്തെ ചില മാദ്ധ്യമങ്ങൾ വനിതാ അവതാരകരെ ഒഴിവാക്കിയതായി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീ ശബ്ദങ്ങൾ ടിവിയോയിലും , റേഡിയോയിലും കേൾക്കരുതെന്ന് ഉത്തരവിറക്കിയത്. സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാമെന്ന് ഉറപ്പ് നല്കിയ താലിബാൻ , സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് നല്ലതെന്ന് പിന്നീട് നിലപാട് മാറ്റിയിരുന്നു. എന്നാൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകരോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം പാഞ്ച്ഷീർ പ്രവിശ്യയിൽ താലിബാൻ ഭീകരർ പ്രവേശിച്ചുവെന്ന വാദം തള്ളി താലിബാൻ പ്രതിരോധ സേനാ നേതാവ് അഹമ്മദ് മസൂദ്. നിലവിൽ പാഞ്ച്ഷീറിൽ പോരാട്ടം നടക്കുന്നില്ലെന്നും താലിബാൻ പോരാളികൾ പ്രദേ
ശത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നും മസൂദ് കൂട്ടിച്ചേർന്നു. എന്നാൽ പാഞ്ച്ഷിർ താഴ്വരയിൽ താലിബാൻ ഭീകരൻ ഇന്റർനെറ്റ് സേവനത്തിന് വിലക്കേർപ്പെടുത്തി.പ്രവിശ്യയിലെ സ്ഥിതിഗതികൾ വിവരിച്ച് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെ ട്വിറ്ററിൽ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത് തടയാനാണ് താലിബാന്റെ പുതിയ നീക്കം.
അതേ സമയം യു.എസ് രക്ഷാദൗത്യം അവസാന ഘട്ടത്തിലാണെന്നും ഇനി രാജ്യത്ത് നിന്ന് ഒഴിപ്പിക്കാൻ 300 യു.എസ് പൗരന്മാർ കൂടിയേ ബാക്കിയുള്ളൂവെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ അറിയിച്ചു. അതിന് ശേഷം അഫ്ഗാനിലെ 20 വർഷം നീണ്ട സൈനിക നടപടി അവസാനിപ്പിച്ച് അവസാന യു.എസ് സൈനികനും രാജ്യം വിടും. എന്നാൽ ഔദ്യോഗിക സേനാപിന്മാറ്റം പൂർത്തിയാകുന്നതിന് ശേഷവും രാജ്യം വിടാൻ ആഗ്രഹിക്കുന്നവരെ താലിബാൻ സഹായിക്കുമെന്ന് അമേരിക്ക പ്രത്യാശ പ്രകടിപ്പിച്ചു.
താലിബാൻ പാകിസ്ഥാന്റെ സൃഷ്ടി : അഫ്ഗാൻ മുൻ വിദേശകാര്യ മന്ത്രി
ഇന്ത്യയ്‌ക്കെതിരെയുള്ള നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാന്റെ സൃഷ്ടിയായിരുന്നു താലിബാനെന്ന് അഫ്ഗാൻ മുൻ വിദേശകാര്യ സഹമന്ത്രി മഹ്മൂദ് സായ്കൽ. ഇമ്രാൻ ഖാനെ പോലെയുള്ള പാക് നേതാക്കൾ അവർക്ക് പൂർണ പിന്തുണയേകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കാൻ പാകിസ്ഥാനുമായി ഉപാധികളോടെ ചർച്ച നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അൽ ഖ്വയ്ദയും മറ്റ് ചില തീവ്ര സംഘടനകളിലെ അംഗങ്ങളും താലിബാനുമായി ചേർന്ന് അഫ്ഗാന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും സായ്കൽ പറയുന്നു. അഫ്ഗാൻ, പാക് പൗരൻമാരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അൽ ഖ്വയ്ദയുടെ ഭൂരിഭാഗം അംഗങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |