വാഷിംഗ്ടൺ: അഫ്ഗാനിലെ 20 വർഷം നീണ്ട സൈനിക സാന്നിദ്ധ്യം അവസാനിപ്പിച്ച് രാജ്യത്തെ താലിബാന്റെ കൈകളിലേൽപ്പിച്ച് യു.എസ് മടങ്ങി. ഭാവിജീവിതത്തിന് എല്ലാ അഫ്ഗാൻ പൗരന്മാർക്കും നന്മ ആശംസിക്കുന്നുവെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. രാജ്യത്ത് യു.എസിന്റെ സൈനിക സാന്നിദ്ധ്യമുണ്ടാവില്ലെങ്കിലും ഐക്യരാഷ്ട്ര സംഘടന വഴിയും സ്വതന്ത്ര എൻ.ജി.ഒകൾ വഴിയും അഫ്ഗാൻ ജനതയെ സഹായിക്കുന്നത് യു.എസ് തുടരുമെന്നും അത്തരം ശ്രമങ്ങളെ താലിബാൻ തടസപ്പെടുത്തില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നു മുതൽ അഫ്ഗാനിൽ അമേരിക്ക ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്.
സൈനിക നടപടി അവസാനിപ്പിച്ചെങ്കിലും ഇനി നയതന്ത്ര ബന്ധത്തിന്റെ പുതിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും. രാജ്യത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പ് വരുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങൾ തുടരുമെന്നും അതിന് തങ്ങളുടെ പക്കൽ വ്യക്തമായ പദ്ധതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിൽ കുടുങ്ങിയ എല്ലാ അമേരിക്കൻ പൗരന്മാരേയും രക്ഷപെടുത്തുന്നതിന് യു.എസ് പ്രതിജ്ഞാബദ്ധരാണ്. അതേ സമയം രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരേയും രാജ്യത്തേയ്ക്ക് ക്ഷണിക്കുന്നതായും ആന്റണി ബ്ലിങ്കൻ കൂട്ടിച്ചേർത്തു. 18 ദിവസത്തെ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിയ അമേരിക്കൻ സേനയ്ക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അഫ്ഗാനിലെ യു.എസ് അംബാസിഡറായ റോസ് വിൽസണും അദ്ദേഹം നന്ദി അറിയിച്ചു. അതേ സമയം സേനാപിന്മാറ്റം പൂർണമായതോടെ അഫ്ഗാനിലെ നയതന്ത്ര സാന്നിദ്ധ്യം അവസാനിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. എംബസി പ്രവർത്തനങ്ങൾ ദോഹയിലേക്കും ഖത്തറിലേക്കും മാറ്റിയിട്ടുണ്ട്.
അഫ്ഗാനുമായുള്ള നയതന്ത്ര പ്രവർത്തനം ഇനി മുതൽ ദോഹ കേന്ദ്രീകരിച്ചായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അഫ്ഗാൻ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിളനിലമാകില്ലെന്ന് താലിബാൻ ഉറപ്പ് നല്കിയിട്ടുണ്ടെന്നും ആ ഉറപ്പ് അവർ പാലിക്കുമെന്ന് കരുതുന്നതായും ബ്ലിങ്കൺ പറഞ്ഞു. തീവ്രവാദത്തിനെതിരെയുള്ള അമേരിക്കയുടെ പോരാട്ടം തുടരുമെന്നും അഫ്ഗാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ് ഡൊണാഹ്യു - അഫ്ഗാൻ വിട്ട അവസാന യു.എസ് സൈനികൻ
കാബൂൾ: അഫ്ഗാനിൽ 20 വർഷം നീണ്ട സൈനിക നടപടി അവസാനിപ്പിച്ച് അമേരിക്ക പടിയിറങ്ങിയപ്പോൾ രാജ്യം വിട്ട അവസാന യു.എസ് സൈനികന്റെ ചിത്രം പുറത്ത് വിട്ട് യു.എസ് പ്രതിരോധ വകുപ്പ്. കാബൂളിൽ നിന്ന് അമേരിക്കയിലേക്ക് പുറപ്പെടുന്ന അവസാനത്തെ വിമാനത്തിലെ അവസാന യാത്രക്കാരനായി വിമാനത്തിലേക്ക് പ്രവേശിക്കുന്ന മേജർ ക്രിസ് ഡൊണാഹ്യുവായിരുന്നു അത്. ആഗസ്റ്റ് 30ന് പ്രദേശിക സമയം ഉച്ചയ്ക്ക് 3.29ന് (ഇന്ത്യൻ സമയം രാത്രി 12.59) കാബൂളിൽ നിന്ന് പറന്നുയർന്ന അവസാന വിമാനമായ സി17 ലാണ് ക്രിസ് ഡൊണാഹ്യുവും അമേരിക്കയുടെ അഫ്ഗാൻ അംബാസിഡർ റോസ് വിൽസൺ അടക്കമുള്ള സംഘം മടങ്ങിയത്. ഇതോടെ ദോഹ ഉടമ്പടി പ്രകാരം ആഗസ്റ്റ് 31നകം അഫ്ഗാൻ മണ്ണ് വിടുമെന്ന യു.എസ് പ്രഖ്യാപനം അതേപടി നടപ്പിലാക്കി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലിൽ 18 ദിവസം കൊണ്ട് 1,23,000 പേരെയാണ് അഫ്ഗാനിൽ നിന്നും അമേരിക്ക തിരിച്ചെത്തിച്ചത്. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് ബൈഡൻ നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |