കാബൂൾ: താലിബാന്റെ നിയന്ത്രണത്തിലുള്ള യു.എസ് ഹെലികോപ്റ്ററിൽ നിന്ന് കയറിൽ തൂങ്ങിയാടുന്ന മൃതശരീരം എന്ന രീതിയിലുള്ള ദൃശ്യങ്ങൾ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മനുഷ്യ ശരീരമാണോ അതോ ഡമ്മിയാണോയെന്ന സംശയവും ചിലർ പ്രകടിപ്പിച്ചിരുന്നു. കാണ്ഡഹാറിൽ താലിബാൻ നടത്തിയ പട്രോളിങ്ങിന്റെ ദൃശ്യങ്ങൾ താലിബ് ടൈംസിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ മൃതദേഹം കെട്ടിത്തൂക്കി എന്ന നിലയിലാണ് വീഡിയോ
പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ വീഡിയോയ്ക്ക് പിന്നിലെ സത്യം മറ്റൊന്നാണ്.
കാണ്ഡഹാറിലെ ഗവർണേഴ്സ് ബിൽഡിങിന് മുകളിലെ കൊടിമരത്തിൽ പതാക സ്ഥാപിക്കുന്നതിന് വേണ്ടി ഒരാളെ കയറിൽ കെട്ടി ഇറക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ ന്യൂസ് ഏജൻസിയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ട ശേഷമാണ് ഇത് സ്ഥിരീകരിച്ചെന്നും 'ആൾട്ട് ന്യൂസ്' പറയുന്നു. പതാക സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വീഡിയോകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടക്കുന്നയാളുടെ ദേഹത്ത് കയർ കൊണ്ട് സുരക്ഷിതമായി ബന്ധിച്ചത് കണ്ടെത്താനായെന്നും വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |