കാബൂൾ: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ പ്രവിശ്യ പാക് വ്യേമസേനയുടെ സഹായത്തോടെ താലിബാൻ കീഴടക്കിയതായി റിപ്പോർട്ട്. ഇതിനു പിന്നാലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിഷ് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതലയോഗം സ്ഥിതിഗതികൾ വിലയിരുത്തി.
പഞ്ച്ഷീറിനുവേണ്ടി യുദ്ധം ചെയ്യുന്ന ദേശീയ പ്രതിരോധ സേന താലിബാന്റെ അവകാശവാദം തള്ളിക്കളഞ്ഞെങ്കിലും പാക് വ്യോമസേനയുടെ ഡ്രോണുകൾ ബോംബുകൾ വർഷിച്ചതായി വെളിപ്പെടുത്തി.പാക് യുദ്ധ വിമാനങ്ങൾ പ്രവിശ്യയ്ക്ക് മുകളിൽ പറക്കുന്നതിന്റെ ദൃശ്യങ്ങൾ രാജ്യാന്തര മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. എൺപതുകളിലെ അധിനിവേശകാലത്ത് സോവിയറ്റ് യൂണിയനും 1996 ൽ ആദ്യമായി അധികാരം പിടിച്ചപ്പോൾ താലിബാനും ഹിന്ദുക്കുഷ് മലനിരകളിലെ ഈ പ്രവിശ്യ കീഴടക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രവിശ്യ പൂർണമായും താലിബാൻ നിയന്ത്രണത്തിലായെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പ്രഖ്യാപിച്ചു. പ്രവിശ്യാ ഗവർണറുടെ ഓഫീസിന് മുന്നിൽ താലിബാൻ പതാക ഉയർത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
അതേസമയം, ദേശീയ പ്രതിരോധ സേന വിവിധ കേന്ദ്രങ്ങളിൽ തമ്പടിച്ചിട്ടുണ്ടെന്നും പോരാട്ടം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി. രൂക്ഷമായ പോരാട്ടം തുടരുകയാണെന്നാണ് വിവരം.
മസൂദും സലേയും സുരക്ഷിതർ
താലിബാന്റെ ആദ്യഭരണകൂടത്തിന് കീഴടങ്ങാതെ പോരാടുകയും 2001കൊല്ലപ്പെടുകയും ചെയ്ത മുജാഹിദ്ദീൻ കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദാണ് പ്രതിരോധ സേനയുടെ തലവൻ.അദ്ദേഹവും അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. ഇവർ എവിടെയാണെന്ന് വ്യക്തമല്ല. മസൂദിന്റെ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെട്ടു. പ്രതിരോധ സേന വക്താവ് ഫഹിം ദഷ്ടിയും പ്രതിരോധ സേനയുടെ മുൻനിര പോരാളിയും അഹമ്മദ് മസൂദിന്റെ അനന്തിരവനുമായ ജനറൽ അബ്ദുൾ വുദൂദ് സാറയും കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
ബരാദറിനെ കുറിച്ച് വിവരമില്ല
അധികാരം പങ്കിടുന്നതിനെചൊല്ലി താലിബാനും ഹഖാനി ഭീകരരും തമ്മിലുണ്ടായ തർക്കത്തിനിടെ വെടിയേറ്റ മുല്ല അബ്ദുൾ ഘനി ബരാദറിനെ കുറിച്ച് വിവരമൊന്നുമില്ല. അദ്ദേഹം പാകിസ്ഥാനിൽ ചികിത്സയിലാണെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുല്ല ബരാദറുമായി കാബൂളിലെത്തിയ പാകിസ്ഥാൻ ഐ.എസ്.ഐ മേധാവി ഫയിസ് ഹമീദ് കൂടിക്കാഴ്ച നടത്തിയെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |