കൊണാക്രി: ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ ആഴ്ചകൾക്കുള്ളിൽ പുതിയ സർക്കാർ രൂപീകരിക്കുമെന്ന് സൈന്യം. പഴയ സർക്കാരിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരോ മന്ത്രിമാരോ രാജ്യം വിടേണ്ടതില്ലെന്നും അവർക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്നും പട്ടാള അട്ടിമറിയ്ക്ക് നേതൃത്വം നല്കിയ സൈനിക മേധാവി കേണൽ മമാദി ദൂംബയ അറിയിച്ചു. ഞായറാഴ്ചയാണ് പ്രസിഡന്റ് ആൽഫ കോണ്ടെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ സൈന്യം രാജ്യത്തിെന്റ നിയന്ത്രണം ഏറ്റെടുത്തത്. പ്രസിഡന്റ് കോണ്ടെയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സൈന്യം അദ്ദേഹത്തെ തടവിലാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഒരു മുറിയിൽ കോണ്ടെയ്ക്കു ചുറ്റും സൈനികർ തോക്കുമായി നിൽക്കുന്നതിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൈന്യം അധികാരം പിടിച്ചെടുത്തയുടനെ സർക്കാരിനെ പിരിച്ചു വിടുകയും അതിർത്തികൾ അടയ്ക്കുകയും ചെയ്തു. അതേ സമയം ഗിനിയില പട്ടാള അട്ടിമറിയെ യു.എന്നും ആഫ്രിക്കൻ യൂണിയനും അപലപിച്ചു. കോണ്ടെയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അഴിമതിയും ദാരിദ്ര്യവും രൂക്ഷമായ രാജ്യത്തു ജനാധിപത്യം പുനസ്ഥാപിക്കാനാണ് ഭരണം പിടിച്ചെടുത്തതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ഭരണഘടനഭേദഗതിയിലൂടെ കോണ്ടെ മൂന്നാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യത്ത് പ്രതിഷേധമുയർന്നത്. പ്രതിഷേധം അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുകയും നിരവധിയാളുകൾ കൊല്ലപ്പെടുകയും ചെയ്തത് സ്ഥിതി വഷളാക്കിയിരുന്നു. രാജ്യത്തെ സൈനിക അട്ടിമറിയെ തുടർന്ന് ഗിനിയും മൊറോക്കോയുമായി നടക്കാനിരുന്ന ലോകകപ്പ് യോഗ്യതാ മത്സരം ഫിഫ മാറ്റിവച്ചു. മത്സരത്തിനെത്തിയ മൊറോക്കോ ടീം രാജ്യത്ത് കുടുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |