ടെൽ അവീവ്: പഞ്ച്ഷീർ താഴ്വരയിൽ പാക് പിന്തുണയോടെ താലിബാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇറാൻ. പഞ്ച്ഷീറിൽ നിന്നുള്ള വാർത്തകൾ ആശങ്കാജനകമാണെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇറാൻ വിദേശകാര്യ വക്താവ് സയീദ് ഖത്തീബ്സാദെ പറഞ്ഞു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് ഇറാൻ താലിബാനെതിരെ പരസ്യമായി രംഗത്തെത്തുന്നത്.
പഞ്ച്ഷീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമായിരുന്നെന്നും താലിബാൻ രാജ്യാന്തര നിയമവും പ്രതിബദ്ധതയും ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ എല്ലാ വിദേശ ഇടപെടലുകളെയും ഇറാൻ അപലപിക്കുന്നുവെന്ന് പ്രതിരോധ സേനയ്ക്കെതിരെ താലിബാന് പാകിസ്ഥാൻ പിന്തുണ നല്കിയ നടപടിയെ വിമർശിച്ച് ഇറാൻ അറിയിച്ചു. ശത്രുക്കളെയോ, അക്രമികളെയോ അംഗീകരിക്കുന്ന രാജ്യമല്ല അഫ്ഗാൻ എന്നും സയീദ് വ്യക്തമാക്കി. അഫ്ഗാനിൽ നടക്കുന്ന എല്ലാ നീക്കങ്ങളും ഇറാൻ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ എല്ലാത്തരം യുദ്ധങ്ങളും അവസാനിച്ചെന്നും ഇനി സമാധാനപരമായ ഒരു ജീവിതത്തിലേക്ക് അഫ്ഗാൻ ജനത ചുവട് വെയ്ക്കുമെന്നും പഞ്ച്ഷീർ പിടിച്ചെടുത്ത ശേഷം താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു. എന്നാൽ, താലിബാൻ വിരുദ്ധ സേന താലിബാനെതിരെയുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം താലിബാൻ ഭരണം പിടിച്ച അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കാൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റയ്സി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു . വോട്ടെടുപ്പിലൂെട എത്രയും വേഗം അഫ്ഗാൻ ജനത അവരുടെ സർക്കാറിനെ തെരഞ്ഞെടുക്കട്ടെ. ജനഹിതമനുസരിച്ച് അവിടെ അധികാരത്തിൽ വരുന്ന സർക്കാരിന് എല്ലാ വിധ പിന്തുണയും നല്കുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഫോണിൽ സംസാരിച്ചിരുന്നു. അഫ്ഗാനിലെ നിലവിലെ സ്ഥിതിക്ക് കാരണം യു.എസ് ആണെന്ന് അബ്ദുല്ലാഹി കുറ്റപ്പെടുത്തി. യു.എസ് ഉപരോധത്തിൽ തളർന്ന ഇറാനെ പിന്തുണയ്ക്കുന്നത് ചൈനയാണ്. അടുത്തിടെയായി ചൈന ഇറാനിലെ നിക്ഷേപങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്.
അഹമ്മദ് മസൂദും സലേയും എവിടെ ?
പഞ്ച്ഷീറിൽ താലിബാൻ തീവ്രവാദികൾക്കെതിരെ ശക്തമായ പോരാട്ടം നടത്തി ഒടുവിൽ പാകിസ്ഥാൻ നടത്തിയ ഡ്രോണാക്രമണത്തിൽ പതറിപ്പോയ പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്കിയ അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും, അഹമ്മദ് മസൂദും എവിടെ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇരുവരും സുരക്ഷിതമായ ഒളിത്താവളത്തിലേക്ക് മാറിയെന്നാണ് പ്രാഥമിക വിവരം. പാക് വ്യോമസേനയുടെ ഡ്രോണാക്രമണത്തിൽ അമറുള്ള സലേയുടെ വീട് തകർന്നിരുന്നു. എന്നാൽ ആക്രമണ സമയം സലേ വീട്ടിലില്ലായിരുന്നുവെന്നാണ് വിവരം. എന്നാൽ അമറുള്ള താജിക്കിസ്ഥാനിലേക്ക് രക്ഷപെട്ടുവെന്നാണ് തങ്ങൾക്ക് കിട്ടിയ വിവരമെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. എന്നാൽ ഇരുവരും അഫ്ഗാനിൽ തന്നെയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |