വാഷിംഗ്ടൺ: രക്ഷാകർത്തൃ ഭരണം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കൻ ഗായിക ബ്രിട്നി സ്പിയേഴ്സിന്റെ പിതാവ് ജെയിംസ് പാർനൽ സ്പിയേഴ്സ് ( ജാമി സ്പിയേഴ്സ്). ബ്രിട്നിയുടെ എല്ലാ സ്വത്തുക്കളും വിട്ടു നൽകാമെന്നും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിയാമെന്നും സ്പിയേഴ്സ് കോടതിയെ അറിയിച്ചു. ബ്രിട്നിയും ആരാധകരും തനിക്കെതിരെ നടത്തുന്ന കാമ്പയിനുകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെയും സ്വത്തുക്കളുടെയും നിയന്ത്രണം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ബ്രിട്നി രണ്ട് മാസങ്ങൾക്ക് മുൻപാണ് കോടതിയെ സമീപിച്ചത്. താൻ സമ്പാദിച്ച സ്വത്തുക്കൾ ഒന്നും തന്നെ അനുഭവിക്കുവാൻ തനിക്ക് സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്നി കോടതിയിൽ പറഞ്ഞു.
പിതാവിന്റെ ഭരണം അവസാനിപ്പിക്കാതെ സംഗീതപരിപാടികളിൽ പങ്കെടുക്കില്ലെന്നും ബ്രിട്നി പ്രഖ്യാപിച്ചു. രക്ഷാകർത്തൃ ഭരണത്തിനെതിരെ ബ്രിട്നി നടത്തുന്ന പോരാട്ടത്തെക്കുറിച്ച് ഈ വർഷം ഒരു ഡോക്യുമെന്ററിയും ഇറങ്ങിയിരുന്നു. ബ്രിട്നിയുടെ ആരാധകർ അവർക്കായി കാമ്പയിനുകളും ശക്തമാക്കി.
2008 മുതൽ ബ്രിട്നിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് പിതാവാണ്. അമേരിക്കൻ റാപ്പറും നടനും ഡി.ജെയുമായ കെവിൻ ഫെഡെർലൈനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷമുണ്ടായ ചില സംഭവങ്ങളെ തുടർന്നാണ് ബ്രിട്നിയുടെ സ്വത്തുക്കളടക്കമുള്ളവയുടെ ഉത്തരവാദിത്വം പിതാവിനെ കോടതി ഏൽപ്പിക്കുന്നത്. കോടികൾ വരുന്ന സ്വത്ത് കൈകാര്യം ചെയ്യാനുള്ള മാനസിക നിലയിലല്ല ബ്രിട്നിയെന്നായിരുന്നു സ്പിയേഴ്സിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |