വാഷിംഗ്ടൺ:പാകിസ്ഥാനെതിരെ ഐക്യരാഷ്ട്രസഭയിൽ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. പാകിസ്ഥാൻ അവരുടെ രാജ്യത്തും അതിർത്തികളിലും 'അക്രമസംസ്‌കാരം' വളർത്തുന്നത് തുടരുകയാണെന്ന് യു.എന്നിലെ ഇന്ത്യൻ പ്രതിനിധി വിദിഷ മൈത്ര പറഞ്ഞു. ചൊവ്വാഴ്ച യു.എൻ പൊതുസഭയുടെ സമാധാന സംസ്‌കാരത്തെക്കുറിച്ചുള്ള ഉന്നതതല ഫോറം നടക്കുന്നതിനിടെ പാക് പ്രതിനിധി മുനീര്‍ അക്രം ജമ്മു കാശ്മീർ വിഷയം ഉന്നയിക്കുകയും കാശ്മീരിലെ അന്തരിച്ച വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്തതോടെയാണ് മറുപടിയുമായി ഇന്ത്യ രംഗത്തെത്തിയത്.
സമാധാനത്തിന്റെ സംസ്‌കാരം എന്നത് കേവലം സമ്മേളനങ്ങളിൽ ചർച്ച ചെയ്യാനും ആഘോഷിക്കാനും മാത്രമുള്ളതല്ല. മറിച്ച് അംഗരാജ്യങ്ങൾ തമ്മിലുള്ള ആഗോള ബന്ധങ്ങളിൽ സജീവമായി വളർത്തിയെടുക്കേണ്ട ഒന്നാണ്.
ഇന്ത്യയ്ക്കെതിരായ വിദ്വേഷ പ്രസംഗത്തിന് യു.എൻ വേദി മുതലെടുക്കാനുള്ള പാക് പ്രതിനിധി സംഘത്തിന്റെ മറ്റൊരു ശ്രമത്തിന് കൂടി ഞങ്ങൾ ഇന്ന് സാക്ഷ്യം വഹിച്ചു. അത്തരം എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നു - വിദിഷ പറഞ്ഞു.
അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പ്രതീകമായ ഭീകരവാദം എല്ലാ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കും എതിരാണെന്നതിൽ തർക്കമില്ല. ഭീകര പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കുന്ന ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും കുറിച്ചോർത്ത് ആശങ്കപ്പെടണം. ഇന്ത്യ മാനവികതയുടെയും ജനാധിപത്യത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കുന്നത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |