കാബൂൾ: അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാർ പ്രവർത്തിക്കുന്നത് ഷരിയ നിയമം അനുസരിച്ചായിരിക്കുമെന്ന് ഭീകരസംഘടനയായ താലിബാന്റെ പരമോന്നത നേതാവ് ഹയ്ബത്തുള്ള അഖുൻദ്സാദ പ്രസ്താവനയിലൂടെ അറിയിച്ചു. ആഗസ്റ്റ് 15ന് കാബൂൾ പിടിച്ചെടുത്ത ശേഷമുള്ള താലിബാൻ തലവന്റെ ആദ്യ പൊതുപ്രസ്താവനയാണിത്. വിദേശ ശക്തികളിൽ നിന്നു രാജ്യം സ്വതന്ത്രമായതിൽ എല്ലാ അഫ്ഗാൻകാരെയും അഖുൻദ്സാദ അഭിനന്ദിച്ചു.
പുതിയ നേതൃത്വം അഫ്ഗാനിൽ സമാധാനവും വികസനവും ഉറപ്പാക്കും. ആരുമായും ഇസ്ലാമിക് എമിറേറ്റിന് ഒരു പ്രശ്നവുമില്ല. യുദ്ധം താറുമാറാക്കിയ രാജ്യം പുനരുദ്ധാരണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പരസ്പര ബഹുമാനം അടിസ്ഥാനമാക്കിയതും മികച്ച രീതിയിൽ പോകുന്നതുമായ വിദേശ നയമാണ് ഞങ്ങൾക്ക് വേണ്ടത്. ഇസ്ലാമിക നിയമങ്ങളുമായി തർക്കമില്ലാത്ത അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും മുറുകെ പിടിക്കും. ഒരു രാജ്യത്തിന് നേരെയും ആക്രമണം നടത്തില്ലെന്നും വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുടെയും എൻ.ജി.ഒകളുടേയും ബിസിനസുകളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അഖുൻദ്സാദ വ്യക്തമാക്കി.
മാദ്ധ്യമമേഖലയിൽ ഗുണനിലവാരം ഉറപ്പുവരുത്തും. ഇസ്ലാമിക നിയമങ്ങളും രാജ്യതാൽപര്യങ്ങളും അനുസരിച്ച് മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുമെന്നും അഖുൻദ്സാദ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി പ്രസ്താവനയിൽ പ്രതിപാദിച്ചിട്ടില്ല.
അതേസമയം, താലിബാന്റെ മന്ത്രിസഭാംഗങ്ങളിൽ പലരും അമേരിക്കയുടെ ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടവരാണെന്ന് റിപ്പോർട്ട്. മന്ത്രിസഭയിലെ പലരും ഭീകരപ്പട്ടികയിലുള്ളതിനാൽ കാര്യങ്ങൾ ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രതികരിച്ചു.
വനിതകൾ സ്പോർട്സിൽ പങ്കെടുക്കേണ്ടെന്ന് താലിബാൻ
അഫ്ഗാൻ വനിതകൾ സ്പോർട്സിൽ പങ്കെടുക്കുന്നത് താലിബാൻ വിലക്കും. സ്ത്രീകൾ ക്രിക്കറ്റ് കളിയ്ക്കുന്നത് അത്യാവശ്യ കാര്യമല്ല, അതിനാൽ സ്ത്രീകളെ ക്രിക്കറ്റിൽ പങ്കെടുപ്പിക്കേണ്ടെന്നാണ് ഞാൻ പറയുന്നത് - കൾച്ചർ കമ്മിഷന്റെ ഡെപ്യൂട്ടി ചെയർമാനായ അഹ്മദുള്ള വാസിഖ് ആസ്ട്രേലിയൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ക്രിക്കറ്റ് കളിയ്ക്കുന്നവരുടെ മുഖവും ശരീരവും ദൃശ്യമാകാറുണ്ട്. ഇസ്ലാമിക നിയമം അനുസരിച്ച് വനിതകളെ ഇപ്രകാരം കാണാൻ പാടില്ല. മാദ്ധ്യമങ്ങളുടെ കാലമായതിനാൽ ഇവയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം ജനങ്ങൾക്ക് കാണാൻ സാധിക്കും. അതിനാൽ, ശരീര പ്രദർശനം നടത്തേണ്ടി വരുന്ന സ്പോർട്സിൽ നിന്ന് വനിതകളെ വിലക്കുകയാണെന്നും വാസിഖ് പറഞ്ഞു.
പി.എച്ച്ഡിയോ ബിരുദാനന്തര ബിരുദമോ മൂല്യമുള്ളതല്ല:
താലിബാൻ വിദ്യാഭ്യാസ മന്ത്രി
ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി വിലകുറച്ചു സംസാരിക്കുന്ന താലിബാന്റെ വിദ്യാഭ്യാസ മന്ത്രി ഷേഖ് മൗലവി നൂറുല്ല മുനീറിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
‘പി.എച്ച്ഡിയോ ബിരുദാനന്തരബിരുദമോ ഇന്ന്മൂല്യമുള്ളതല്ല. മുല്ലാമാരും താലിബാൻകാരും ഇവിടെ അധികാരത്തിലെത്തിയിരിക്കുന്നു. അവർക്കൊന്നും പി.എച്ച്ഡിയോ ബിരുദാനന്തര ബിരുദമോ എന്തിന് പലർക്കും ഹൈസ്കൂൾ വിദ്യാഭ്യാസം പോലുമില്ല. പക്ഷേ എല്ലാവരും മഹാന്മാരാണ് - നൂറുല്ല പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |