വാഷിംഗ്ടൺ: ചൈനയും അമേരിക്കയും തമ്മിലുള്ള മത്സരം ഒരിക്കലും സംഘർഷം ആയി മാറരുതെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 മിനിട്ടോളം ചർച്ച നീണ്ടുവെന്നാണ് റിപ്പോർട്ട്.
സംഭാഷണം സൗഹാർദ്ദപരമായിരുന്നുവെന്നും ഇരുരാജ്യങ്ങൾക്കും പൊതുവായി ആശങ്കയുള്ള മേഖലകളെക്കുറിച്ച് ക്രിയാത്മകമായ ചർച്ച നടന്നുവെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.
ട്രംപിന്റെ ഭരണകാലത്ത് വഷളായ യു.എസ് - ചൈന ബന്ധം മെച്ചപ്പെടുത്താനുള്ള ബൈഡന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്നലത്തെ ഫോൺ സംഭാഷണം.
യോജിക്കാവുന്ന മേഖലകളിൽ സഹകരണം തുടരണമെന്ന ആവശ്യം സംഭാഷണത്തിൽ അമേരിക്ക മുന്നോട്ട് വച്ചതായാണ് വിവരം. എന്നാൽ വിദേശകാര്യ നയത്തിൽ അമേരിക്കയുടെ നിലപാടുകളോടുള്ള അതൃപ്തി ചൈനീസ് പ്രസിഡന്റ് തുറന്നുപ്രകടിപ്പിച്ചെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പസഫിക് മേഖലയിലെ അസ്വസ്ഥത നീക്കാൻ ചൈന മുൻകൈ എടുക്കണമെന്ന നയത്തിൽ ബൈഡൻ ഉറച്ചുനിന്നെന്നും സൂചനയുണ്ട്. എല്ലാ മേഖലയെക്കുറിച്ചും തുറന്ന ചർച്ചകൾ നടത്തണമെന്നാണ് വൈറ്റ്ഹൗസിന്റെ നയം.
ബൈഡൻ അധികാരത്തിലെത്തിയതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി 12ന് ഇരുവരും രണ്ട് മണിക്കൂറോളം ഫോണിൽ സംസാരിച്ചിരുന്നു.
തുടർന്ന് മാർച്ചിൽ അലാസ്‌കയിൽ വച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും ചൈനീസ് അധികൃതരും തമ്മിൽ ചർച്ച ഗൗരവമുള്ള ചർച്ചകളിൽ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. വാണിജ്യ രംഗത്തെ മത്സരത്തിന് പുറമേ കൊവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ ചൈനയുടെ നിസഹകരണത്തിൽ യു.എസിന് കടുത്ത അതൃപ്തിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |