അഷ്ഗാബട്ട് : നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് പരന്നു കിടക്കുന്ന കാരകും മരുഭൂമി. മദ്ധ്യേഷ്യൻ രാജ്യമായ തുർക്ക്മെനിസ്ഥാന്റെ ഏതാണ്ട് 70 ശതമാനത്തോളം കരഭാഗവും സൂര്യതാപമേറ്റ് തിളങ്ങുന്ന മണൽത്തരികളോട് കൂടിയ കാരകും മരുഭൂമിയാൽ മൂടപ്പെട്ടിരിക്കുകയാണ്. 3,50,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ജനസാന്ദ്ര കുറഞ്ഞ കാരകും മരുഭൂമിയുടെയിലൂടെ ദിവസങ്ങളോളം അലഞ്ഞാൽ ആകെ കാണാനാവുക മരുഭൂമിയിൽ പ്രകൃതിയൊരുക്കിയ മണൽക്കൂനകളെയും താഴ്‌വരകളേയുമായിരിക്കും.
എന്നാൽ, മരുഭൂമിയുടെ വടക്ക് - മദ്ധ്യ സമതലത്തിലേക്ക് ചെന്നാൽ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച നമ്മെ കാത്തിരിക്കുന്നുണ്ട്. ശരിക്കും അവിശ്വസനീയമായി തോന്നാവുന്ന ഒന്നാണത്. ' ദർവാസ ക്രേറ്റർ " എന്നാണ് അതിന്റെ പേര്. ഇതൊരു ഭീമൻ കുഴിയാണ്. ഈ കുഴിയിൽ നിന്ന് കഴിഞ്ഞ അമ്പത് വർഷമായി തീ അണയാതെ ആളിക്കത്തുന്നത് കാണാനാകും.
അതെ, അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും കത്തിയെരിയുന്ന വിചിത്ര പ്രദേശം. ' നരകത്തിലേക്കുള്ള കവാടം " എന്നറിയപ്പെടുന്ന ദർവാസ ക്രേറ്റർ ഒരു ഗ്യാസ് പിറ്റാണ്. ഇവിടുത്തെ പ്രകൃതി വാതകങ്ങളുടെ സാന്നിദ്ധ്യമാണ് തീയ്ക്ക് പിന്നിലെ രഹസ്യം. 1971ലാണ് കഥ തുടങ്ങുന്നത്. സോവിയറ്റ് ജിയോളജിസ്റ്റുകൾ കാരക്കും മരുഭൂമിയിൽ എണ്ണയുടെ നിക്ഷേപത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. അവിടെ അവർ ഡ്രില്ലിംഗ് ആരംഭിച്ചപ്പോൾ ലഭിച്ചത് ഏതാനും പ്രകൃതി വാതകങ്ങൾ ആയിരുന്നു.
ഡ്രില്ലിംഗിനിടെ മണ്ണിടിഞ്ഞ് താഴുകയും മൂന്ന് വലിയ സിങ്ക്ഹോളുകൾ രൂപപ്പെടുകയും ചെയ്തു. ഇതിൽ നിന്ന് മീഥേൻ വാതകം അന്തരീക്ഷത്തിലേക്ക് വ്യാപിക്കാതിരിക്കാൻ ജിയോളജിസ്റ്റുകൾ അവിടം തീയിട്ടത്രെ. ആഴ്ചകൾക്കുള്ളിൽ മനുഷ്യനും പ്രകൃതിയ്ക്കും ഹാനികരമായ ഈ വാതകങ്ങൾ കത്തിത്തീർന്നേക്കുമെന്ന് അവർ കരുതി.
എന്നാൽ, ആ തീ ഇതുവരെ അണഞ്ഞിട്ടില്ല.! എന്നാൽ, ശരിക്കും ഇതുതന്നെയാണോ ദർവാസ ക്രേറ്ററിന്റെ ഉത്ഭവത്തിന് പിന്നിലെ രഹസ്യം എന്നതിൽ ഇന്നും തർക്കം നിലനിൽക്കുന്നുണ്ട്. 1960കളിൽ ദർവാസ ക്രേറ്റർ രൂപംകൊണ്ടതെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ നിഗമനം. എന്നാൽ 1980കളിലാണ് ഇങ്ങനെയൊരു ഇടത്തെ പറ്റി പുറംലോകം അറിയുന്നത്.
69 മീറ്റർ വീതിയും 30 മീറ്റർ ആഴവുമുണ്ട് ദർവാസ ക്രേറ്ററിന്. സോവിയറ്റ് ഭരണകാലയളവിൽ തുർക്ക്മെനിസ്ഥാനിൽ നിന്നുള്ള വാതകങ്ങളും എണ്ണയും ഏറെ വിലമതിക്കപ്പെട്ടവയായിരുന്നു. അതുകൊണ്ട് തന്നെ ദർവാസ ക്രേറ്ററിന്റെ ഉത്ഭവം സംബന്ധിച്ച രേഖകൾ രഹസ്യ സ്വഭാവമുള്ളവയായി തുടരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |