വാഷിംഗ്ടൺ : 9/11 ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണ രേഖകൾ പരസ്യപ്പെടുത്തി എഫ്.ബി.ഐ. ആക്രമണത്തിന് സൗദി അറേബ്യയുടെ സഹായം ലഭിച്ചുവെന്ന സംശയങ്ങൾ ഉറപ്പിക്കുന്നതിനാവശ്യമായ ആധികാരിക തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. വിമാനങ്ങൾ റാഞ്ചിയവർക്ക് യു.എസിലെ സൗദി അസോസിയേറ്റ്സുമായി ഉണ്ടായിരുന്ന ബന്ധങ്ങൾ രേഖയിൽ പ്രതിപാദിക്കുന്നുവെങ്കിലും സൗദി സർക്കാർ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്നതിന് തെളിവുകളില്ല. അതേ സമയം അന്വേഷണ രേഖകൾ പരസ്യപ്പെടുത്തിയ യു.എസ് തീരുമാനത്തെ സൗദി സ്വാഗതം ചെയ്തു. 9/11 ഭീകരാക്രമണത്തിൽ മരിച്ച അമേരിക്കൻ പൗരന്മാരുടെ നിരന്തരമായ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആറുമാസത്തിനുള്ളിൽ അന്വേഷണ രേഖകൾ പുറത്തു വിടണമെന്ന് എഫ്.ബി.ഐയ്ക്ക് നിർദ്ദേശം നല്കിയത്. ഭീകരാക്രമണം നടത്തിയ 19ൽ 15 പേരും സൗദി പൗരന്മാരായതിനാൽ സംഭവത്തിൽ സൗദി അറേബ്യക്ക് പങ്കുണ്ടെന്ന് ശക്തമായ ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു വിട്ടതെന്നതിനാൽ വരും ഭാഗങ്ങളിൽ കൂടുതൽ ശക്തമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |