ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യംവിലയിരുത്താൻ ശനിയാഴ്ച പാക്കിസ്ഥാനിൽ ഐ.എസ്.ഐ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഐ.എസ്.ഐ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഫയിസ് ഹമീദിന്റെ തേതൃത്വത്തിൽ ചൈന, ഇറാൻ, ഉസ്‌ബക്കിസ്ഥാൻ, റഷ്യ , താജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ മേധാവികളുമായാണ് യോഗം ചേർന്നതെന്നാണ് റിപ്പോർട്ട്. യോഗത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അഫ്ഗാനിൽ സമാധാനവും സുസ്ഥിരവികസനത്തിനുമാവശ്യമായ നടപടികളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തെന്നാണ് വിവരം.
അതേ സമയം താലിബാനിൽ അഫ്ഗാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് നിന്ന് പലായനം ചെയ്ത അഭയാർഥികളുടെ പ്രശ്നം പരിഹരിക്കാൻ കൂട്ടായ പരിശ്രമമുണ്ടാവണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. ഖത്തർ വിദേശകാര്യമന്ത്രി മുഹമ്മദ് അൽ താനിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി എല്ലാ രാജ്യങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എൻ അഭയാർഥി ഹൈകമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം അടുത്ത നാല് മാസത്തിനുള്ളിൽ അഫ്ഗാനിൽ നിന്നുള്ള 500,000 പേർ കൂടി അഭയാർഥികളായി മാറുമെന്നാണ് കണക്ക്.
നിലവിൽ പതിനായിരക്കണക്കിനാളുകളാണ് അഫ്ഗാനിൽ നിന്ന് പലായനം ചെയ്തിരിക്കുന്നത്. അഫ്ഗാനായി 12 മില്യൺ യു.എസ് ഡോളറിന്റെ സഹായം നൽകണമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം യു.എന്നിനോട് അഭ്യർഥിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |