കൊളംബോ : കടുത്ത ഭക്ഷ്യ ക്ഷാമത്തിലൂടെയും സാമ്പത്തിക തകർച്ചയിലൂടെയും കടന്നു പോകുന്ന ശ്രീലങ്കയിൽ കാര്യങ്ങൾ കൂടുതൽ രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തെ ആശങ്കയിലാക്കിക്കൊണ്ട് സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്കയുടെ ഗവർണർ വെലിഗാമേജ് ഡോൺ ലക്ഷ്മൺ ഇന്ന് രാജി വയ്ക്കും. 2019 ഡിസംബറിൽ ഈ സ്ഥാനത്തെത്തിയ അദ്ദേഹത്തിന് പിന്മാഗിയെ തിരഞ്ഞെടുക്കാൻ ഇതുവരെ ശ്രീലങ്കൻ സർക്കാരിനായിട്ടില്ല. രാജി തീരുമാനം പെട്ടെന്ന് കൈക്കൊണ്ടതല്ലെന്നും അടുത്ത മാസം വരുന്ന 80ാം ജന്മദിനത്തിൽ വിരമിക്കാനായിരുന്നു തീരുമാനമെന്നും ലക്ഷ്മൺ പറഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങൾ ആ തീരുമാനം കുറച്ച് നേരത്തേയെടുക്കാൻ പ്രേരിപ്പിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. കൊവിഡ് കാലത്ത് ഭരണ നേതൃത്വമെടുത്ത പല നയപരമായ തീരുമാനങ്ങളും പാളിയിരുന്നു. അതിനോടൊപ്പം ചൈനയിൽ നിന്ന് സ്വീകരിച്ച വായ്പകളും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചു. സർക്കാർ വരുമാനത്തിന്റെ 80 ശതമാനത്തിലധികം പലിശ തിരിച്ചടവിലേക്ക് മാത്രമായി നീക്കിവയ്ക്കേണ്ടി വരുന്നതായാണ് റിപ്പോർട്ട്.രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം അടുത്ത രണ്ട് മാസത്തേക്ക് കൂടിയുളള ഇറക്കുമതിക്കേ തികയൂവെന്നും വിദേശ രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ച കടം ആഭ്യന്തര ഉത്പ്പാദനത്തേക്കാൾ കൂടുതലായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ സഹായത്തിനായി സർക്കാർ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടണമെന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം. എന്നാൽ ഇതിന് തയ്യാറല്ലെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലും ചൈനയോടെ സഹായം തേടാനുള്ള സർക്കാർ തീരുമാനത്തിൽ ലക്ഷ്മണിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് രാജിക്ക് ഒരു കാരണമായി വിദഗ്ധർ കരുതുന്നു. ഭക്ഷ്യ ക്ഷാമം രൂക്ഷമായതോടെ സർക്കാർ രണ്ടാഴ്ചയായി രാജ്യത്ത് ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കൾ പൂഴ്ത്തിവയ്പുന്നത് തടയാനാണ് അടിയന്തരാവസ്ഥ എന്നാണ് സർക്കാർ വാദമെങ്കിലും അവശ്യസാധനങ്ങളായ അരി,
ഗോതമ്പ്, പഞ്ചസാര തുടങ്ങിയവ പോലും കിട്ടാതെ വലയുകയാണ് ജനങ്ങൾ.
വിദേശനാണ്യം സംരക്ഷിക്കാനായി ഇറക്കുമതി കുറച്ചിരുന്നുവെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. കൊവിഡിൽ രാജ്യത്തെ ടൂറിസം മേഖലയ്ക്കേറ്റ തിരിച്ചടിയാണ് ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ടത്.
പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രബാങ്ക് ഈയിടെ വായ്പകളുടെ പലിശനിരക്ക് ഉയർത്തിയിരുന്നു. എന്നാൽ ഇത് ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിച്ചു. നിലവിൽ ദിനംപ്രതി ശ്രീലങ്കൻ രൂപയുടെ വിനിമയ മൂല്യം കുത്തനെ ഇടിയുകയാണ്.
ഇന്ത്യയിൽനിന്ന് 320– 350 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ പ്രതിവർഷം ലങ്ക കയറ്റുമതി ചെയ്യുന്നുണ്ട്. ചൈനയിൽനിന്നുള്ള ഇറക്കുമതി കൂടുതലായതിനാലും ഭീമമയ തുക ചൈനയിൽ നിന്ന് വായ്പയെടുത്തതിനാലും പുതിയ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെട്ടേക്കാം. ഇത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെ ബാധിച്ചേക്കാമെന്നതിനാൽ, ഡോളറിനുപകരം, ലങ്കൻ രൂപയിൽ പണം നൽകാൻ ഇന്ത്യൻ സർക്കാർ അനുവദിച്ചാൽ അത് ഗുണകരമാകുമെന്നാണ് വിദഗ്ധ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |