ദോഹ: അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയ ശേഷം ആദ്യമായി ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽ താനി കാബൂളിലെത്തിയത്. കാബൂൾ വിമാനത്താവളത്തിൽ മുതിർന്ന താലിബാൻ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ഇതാദ്യമായാണ് താലിബാൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു രാജ്യത്തെ ഉന്നത രാഷ്ട്രീയ പദവിയിലുള്ള നേതാവ് അഫ്ഗാൻ സന്ദർശിക്കുന്നത്. താലിബാൻ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസൻ അകുന്ദുമായി അദ്ദേഹം ചർച്ച നടത്തി. ഇടക്കാല മന്ത്രിസഭയിലെ മന്ത്രിസഭാംഗങ്ങൾ, അഫ്ഗാനിലെ ഖത്തർ അംബാസഡർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഇവർ വിലിരുത്തി. അതിന് ശേഷം അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമിദ് കർസായി, സമാധാന സമിതി ചെയർമാൻ അബ്ദുല്ല അബ്ദുല്ല എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി. അമേരിക്കൻ സേനയും താലിബാൻ നേതൃത്വവും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറായിരുന്നു. താലിബാൻ അധികാരത്തിലെത്തിയതിന് ശേഷവും അഫ്ഗാനിലെ സമാധാന പ്രവർത്തനങ്ങൾക്കും, നയതന്ത്ര ചർച്ചകൾക്കും ലോകരാജ്യങ്ങൾ മുൻകൈയെടുക്കണമെന്നാണ് ഖത്തർ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |