ബീജിംഗ് : ഫിലിപ്പീൻസിൽ കനത്ത നാശനഷ്ടം വിതച്ച ചന്തു ചുഴലിക്കാറ്റ് ഭീതിയിൽ ചൈനയും ജപ്പാനും. ചൈനയിലെ ഷാങ്ഹായ് നഗരത്തിൽ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാദ്ധ്യതയുള്ളതിനാൽ മുൻകരുതലായി ജനങ്ങളെ ഒഴിപ്പിച്ചു. എന്നാൽ ചന്തു ചുഴലിക്കാറ്റ് അടുത്ത രണ്ടു ദിവസം കര തൊടില്ലെന്നും 16നു ശേഷം ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും ഭാഗത്തേക്കു നീങ്ങുമെന്നും ചൈന മെറ്റീരിയോളജിക്കൽ അഡ്മിനിസ്‌ട്രേഷൻ (സി.എം.എ) അറിയിച്ചു. ഇതോടെ കിഴക്കൻ തീരമേഖലയിലെ മഴയുടെ ശക്തി കുറയുമെന്നും ചുഴലിക്കാറ്റ് വടക്കു കിഴക്കു ഭാഗത്തേക്കു നീങ്ങി കൊറിയൻ ഉൾക്കടൽ കടന്ന് ജപ്പാൻ തീരത്ത് എത്തുമെന്നുമാണ് നിഗമനം. ചുഴലിക്കാറ്റ് ഭീതിയെ തുടർന്ന് ഷാങ്ഹായ് നഗരത്തിൽ നിന്ന് മൂന്നര ലക്ഷത്തോളം ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുറമുഖത്തിന്റെ പ്രവർത്തനവും വിമാന സർവീസ്, മെട്രോ റെയിലുൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങളും നിർത്തിവച്ചു.
ചന്തു ചുഴലിക്കാറ്റ്
സെപ്റ്റംബർ ആറിന് പസിഫിക് സമുദ്രത്തിൽ ഉത്ഭവം. മണിക്കൂറിൽ 260 കിലോമീറ്റർ വേഗമുണ്ടായിരുന്ന ചന്തു കാറ്റഗറി അഞ്ചിലായിരുന്നു. കിക്കോ എന്നായിരുന്നു ഫിലിപ്പീൻസിൽ ഇതിന്റെ പേര്. ഫിലിപ്പീൻസിൽ ആഞ്ഞടിച്ച ശേഷം തായ്‌വാനിലേക്കും പിന്നീട് ചൈനീസ് തീരം ലക്ഷ്യമാക്കി സഞ്ചരിക്കുകയാണ്. നിലവിൽ കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്.
കംബോഡിയയിലെ ഖമര്‍ ഭാഷയില്‍ പൂവ് എന്നർത്ഥം വരുന്ന വാക്കാണ് ചന്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |