കാബൂൾ : ഭക്ഷ്യ ക്ഷാമത്തിലൂടെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും കടന്നു പോകുന്ന അഫ്ഗാൻ ജനതയ്ക്ക് ആശ്വാസമായി യു.എൻ. യുദ്ധത്തിൽ തകർന്ന അഫ്ഗാനിലെ സഹായ പ്രവർത്തനങ്ങൾക്ക് 2 കോടി ഡോളർ സഹായം നല്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. രാജ്യത്തെ മാനുഷിക പ്രവർത്തനങ്ങൾക്ക് 60 കോടിയുടെ സഹായം നൽകണമെന്ന് യു.എൻ ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യത്ത് ലോകബാങ്ക്, ഐ.എം.എഫ് എന്നിവ മുഖേനയുള്ള സാമ്പത്തിക ഇടപാടുകൾ മരവിപ്പിച്ചിരുന്നു. ഇത് മൂലം പ്രതിസന്ധിയിലായ അഫ്ഗാൻ പൗരന്മാർ നിത്യച്ചെലവിനായി വീട്ടുപകരണങ്ങൾ തെരുവുകളിൽ വില്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
അതേസമയം സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് താലിബാൻ നേതൃത്വം നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്ന് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബച്ച്‌ലെറ്റ് പറഞ്ഞു. അഫ്ഗാനിലെ പുതിയ സർക്കാരിൽ സ്ത്രീ പ്രാതിനിധ്യമില്ല. രാജ്യത്തെ പല പ്രവിശ്യകളിലും സ്ത്രീകളെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെന്ന് ബച്ച്‌ലെറ്റ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |