സിയോൾ: ബാലിസ്റ്റിക് മിസൈൽ പരീക്ഷണവിക്ഷപണം വിജയകരമായി പൂർത്തിയാക്കി ദക്ഷിണ കൊറിയ. ഇന്നലെ പുതുതായി കമ്മിഷൻ ചെയ്ത അന്തർവാഹിനിയായ അൻ ചാംഗ് - ഹോയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ഇതോടെ നൂതന സാങ്കേതികവിദ്യ കൈവശമുള്ള ലോകത്തെ ഏഴാമത്തെ രാജ്യമായി ദക്ഷിണ കൊറിയ മാറി. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിന്റെ മേൽനോട്ടത്തിലാണ് വിക്ഷേപണം നടത്തിയത്. ഉത്തര കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് ദക്ഷിണ കൊറിയയുടെ മിസൈൽ വിക്ഷപണം. ഈ ആഴ്ച ഇത് രണ്ടാംതവണയാണ് ഉത്തരകൊറിയ മിസൈൽ വിക്ഷേപണം നടത്തുന്നത്. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുടെ സിയോൾ സന്ദർശനത്തിനിടെയാണ് ഉത്തര കൊറിയ രണ്ടാം മിസൈൽ വിക്ഷേപണം നടത്തിയതെന്നതും ശ്രദ്ധേയമാണ് .ഉത്തര കൊറിയയിൽ നിന്നുള്ള ഭീഷണികൾ ശക്തമാകുന്ന സാഹചര്യത്തിൽ ദക്ഷിണ കൊറിയ തങ്ങളുടെ സൈനിക സാങ്കേതികവിദ്യകൾ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്. അതേസമയം, തുടരെയുള്ള മിസൈൽ വിക്ഷേപണത്തിനെതിരെ ഉത്തര കൊറിയയെ വിമർശിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
@ ഉത്തര കൊറിയ ചർച്ചയ്ക്ക് തയ്യാറാകണം
അതേസമയം, ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഉത്തര കൊറിയയോട് ആയുധ ചർച്ചകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ടോക്കിയോയിൽ നടക്കുന്ന ത്രിതല ചർച്ചകളിൽ ഉത്തര കൊറിയയിലെ യു.എസ് പ്രത്യേക പ്രതിനിധി സുംഗ് കിം, കൊറിയൻ ഉപദ്വീപിന്റെ സമാധാനത്തിനും സുരക്ഷ കാര്യങ്ങൾക്കുമുള്ള ദക്ഷിണ കൊറിയയുടെ പ്രത്യേക പ്രതിനിധി നോഹ് ക്യു-ഡുക്ക്, ജപ്പാന്റെ ഏഷ്യൻ, സമുദ്രകാര്യ ഡയറക്ടർ ജനറൽ തകിറോ ഫുണകൊഷി എന്നിവർ പങ്കെടുത്തു.
ഉത്തര കൊറിയയുമായി നയതന്ത്ര ചർച്ചകൾക്ക് മൂന്ന് രാജ്യങ്ങളും നേരത്തെ വാതിൽ തുറന്നിട്ടതായി ഉത്തര കൊറിയയിലെ യു.എസ് പ്രത്യേക പ്രതിനിധി സുംഗ് കിം വ്യക്തമാക്കി. അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സുരക്ഷ വർദ്ധിപ്പിക്കേണ്ടതിന്റെ ചർച്ചകൾ അനിവാര്യമാണെന്നും ചർച്ചകളിൽ പങ്കെടുക്കാൻ ഉത്തര കൊറിയ തയാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |