കാബൂൾ: കാബൂളിൽ തോക്കു ചൂണ്ടി അഫ്ഗാൻ വംശജനായ ഇന്ത്യക്കാരനെ അഞ്ചംഗ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. 50 കാരനായ ബൻസുരി ലാൽ അരന്ദയെ ആണ് തട്ടിക്കൊണ്ട് പോയതെന്ന് ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് അറിയിച്ചു.
കാബൂളിലെ കർതെ പർവാനിൽ മെഡിക്കൽ ഷോപ്പ് ഉടമയാണ് അരന്ദ. ഇന്നലെ രാവിലെ ജീവനക്കാരനോടൊപ്പം കട തുറക്കാനെത്തിയതായിരുന്നു. എന്നാൽ കടയുടെ സമീപത്ത് വച്ച് ഇരുവരെയും അജ്ഞാത സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ജീവനക്കാരൻ പിന്നീട് ഇവരിൽ നിന്ന് രക്ഷപ്പെട്ടു.
ബൻസുരി ലാലിന്റെ കുടുംബം ഡൽഹിയിലാണ് താമസിക്കുന്നത്.
കാബൂളിലെ ഹിന്ദു - സിഖ് കുടുംബങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും അവർ ഭീതിയോടെയാണ് കഴിയുന്നതെന്നും അകാലിദൾ ദേശീയ വക്താവ് മഞ്ജീന്ദർ സിംഗ് സിർസ വ്യക്തമാക്കി.
അതേസമയം, വിദേശകാര്യമന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചതായി പുനീത് സിംഗ് പറഞ്ഞു.
@ ബരാദറും മന്ത്രിസഭാംഗങ്ങളും തമ്മിൽ വാക്കേറ്റം
അഫ്ഗാൻ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഘനി ബരാദറും മന്ത്രിസഭാംഗങ്ങളും തമ്മിൽകാബൂളിൽ വാക്കേറ്റം നടന്നെന്ന് റിപ്പോർട്ട്. സർക്കാർ രൂപീകരണത്തിന് ശേഷവും ഭീകരസംഘടനയായ താലിബാനിലെ ആഭ്യന്തരകലഹം അവസാനിക്കുന്നില്ല എന്നതിന് തെളിവാണിത്.കുറച്ചു ദിവസങ്ങളായി ബരാദർ പൊതുയിടത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഈ സമയത്ത് നേതൃത്വവുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോൾ വീണ്ടും ആഭ്യന്തരകലഹത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന റിപ്പോർട്ടുകളും ഉണ്ട്.സർക്കാരിലെ ചിലരിൽ ബരാദർ അത്ര തൃപ്തനല്ല എന്നാണ് വിവരം.എന്നാൽ ഇത് താലിബാൻ നിഷേധിച്ചു.
അതേസമയം, അഫ്ഗാനിസ്ഥാന് മാനുഷിക പിന്തുണ വാഗ്ദാനം ചെയ്ത രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് താലിബാന്റെ ആക്ടിംഗ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ അഭ്യർത്ഥനപ്രകാരം നടന്ന പ്രത്യേക യോഗത്തിൽ അഫ്ഗാന് ഒരു ലക്ഷം കോടിഡോളർ സഹായം വാഗ്ദാനം ചെയ്തതിനു പിന്നാലെയാണിത്.
ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്, ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക്, മറ്റു രാജ്യങ്ങൾ എന്നിവയും അഫ്ഗാന് വികസന സഹായം നൽകണം. പൂർണമായി നടപ്പാക്കാത്ത പദ്ധതികൾക്കായി ഫണ്ടിംഗ് ആരംഭിക്കണം. വിവിധ എംബസികളിലെ നയതന്ത്രജ്ഞരും ജീവനക്കാരും വീണ്ടും പ്രവർത്തനം തുടങ്ങണം. മാനുഷിക സഹായം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുമായി രാജ്യത്തെ ഏകോപിപ്പിക്കും.
ലോക രാഷ്ട്രങ്ങൾ അഫ്ഗാന് മേൽ സമ്മർദ്ദം ചെലുത്തരുത്. ലോക രാഷ്ട്രങ്ങളുമായി നല്ല ബന്ധം പുലർത്താൻ അഫ്ഗാൻ ആഗ്രഹിക്കുന്നു - മുത്തഖി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |