കോപൻഹേഗൻ: ഡെന്മാർക്കിലെ ഫറോ ദ്വീപിൽ കഴിഞ്ഞ ഞായറാഴ്ച വിനോദ വേട്ടയുടെ ഭാഗമായി കൊന്നൊടുക്കിയത് 1400ഓളം ഡോൾഫിനുകളെയാണ്. ഇങ്ങനെ കൊന്ന ഡോൾഫിനുകളുടേയും അവയുടെ രക്തം പടർന്ന് ചുവപ്പ് നിറമായ സമുദ്രത്തിന്റേയും ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഈ കൊടുംക്രൂരതയ്ക്കെതിരെ അന്താരാഷ്ട്ര പ്രതിഷേധം ഉയരുകയാണ്. ഡെന്മാർക്കിന് കീഴിലുള്ള സ്വയംഭരണാധികാരമുള്ള ദ്വീപാണ് ഫറോയിൽ പമ്പരാഗതമായി തുടർന്നുവരുന്ന വിനോദ വേട്ടക്ക് ഗ്രിൻഡഡ്രാപ് എന്നാണ് വിളിപ്പേര്. ഈ വേട്ട ഇവിടെ നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ആചാരമായതിനാൽ നിയമ പരമായ തടസങ്ങളുമില്ല. എല്ലാ വർഷവും ഇത്തരം വേട്ടകൾ ഇവിടെ പതിവാണ്.
ബോട്ടുകളിൽ പോയി തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും കൂട്ടത്തെ തീരത്തേക്ക് തെളിക്കും. തീരത്തേക്ക് അടുക്കുന്ന ഇവയെ ചാട്ടുളികൾ, കുന്തങ്ങൾ പോലുള്ള മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തും. ഇതോടെ ഇവയുടെ രക്തം കലർന്ന് സമുദ്രം ചുവന്ന നിറത്തിലാകും. ഈ ആചാരത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ അടുത്ത കാലത്തായി ഫറോ സർക്കാർ വിനോദ വേട്ടയ്ക്ക് പല നിബന്ധനകളും വെച്ചിട്ടുണ്ട്. പ്രത്യേക പരിശീലനവും ലൈസൻസുമുള്ള ആളുകൾക്ക് മാത്രമേ ഇങ്ങനെ വേട്ടയ്ക്കിറങ്ങാൻ അനുവാദമുള്ളൂ.
എന്നാൽ ഇത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും നിയമപരമായ സാധുതയുണ്ടെന്നുമാണ് ദ്വീപ് നിവാസികളുടെ വാദം. കൊല്ലുന്ന ഡോൾഫിനുകളെയും തിമിംഗലങ്ങളെയും തങ്ങൾ ഭക്ഷണത്തിനാണ് ഉപയോഗിക്കുന്നതെന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |